വിവരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍രകിയിരിക്കുന്നത്. അച്ചു ഉമ്മന്‍റെ ഈ പരാമര്‍ശം തങ്ങളെ ഉദ്ദേശിച്ചാണെന്ന് വി.ഡി.സതീശനും കെ.മുരളീധരനും പറഞ്ഞു എന്ന പേരിലാണ് പ്രചരണം. റാഫി റിസ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അച്ചു ഉമ്മന്‍ വി.ഡി.സതീശനും കെ.മുരളീധരനും എതിരെ നടത്തിയ പരാമര്‍ശമാണോ ഇത്? തങ്ങളെ ഉദ്ദേശിച്ചാണ് അച്ചു ഉമ്മന്‍ ഈ പരാമര്‍ശം നടത്തിയതെന്ന് സതീശനും മുരളീധരനും പറഞ്ഞിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ അച്ചു ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിന്‍റെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടേറിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ വ്യക്തി ജീവതത്തിലെ ആഡംബരവും സമൂഹമാധ്യമത്തിലെ ഇൻഫ്ലൂയന്‍സര്‍ എന്ന നിലയിലും വലിയ വിമര്‍ശനങ്ങളിലേക്കും വഴി വെച്ചിരുന്നു. സിപിഎം സൈബര്‍ ആക്രമണം അച്ചു ഉമ്മനെതിരെ നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വവും അച്ചു ഉമ്മന്‍ നേരിട്ടും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അച്ചു ഉമ്മന്‍ പറഞ്ഞ വാക്കുകളാണ് ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ച ശേഷം ഇപ്പോള്‍ കുടുംബത്തെ കരുവാക്കി വേട്ടയാടല്‍ തുടരുകയാണെന്നാണ് അച്ചു ഉമ്മന്‍ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ അച്ചു ഉമ്മന്‍റെ പ്രതികരണം-

YouTube

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോ കെ.മുരളീധരനോ അച്ചു ഉമ്മന്‍റെ പരാമര്‍ശം തങ്ങള്‍ക്കെതിരെയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലായെന്നും സിപിഎം സൈബര്‍ സംഘം നടത്തുന്ന വ്യാജ പ്രചരണവേല മാത്രമാണിതെന്നും കെപിസിസി മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിനോട് പ്രതികരിച്ചു.

നിഗമനം

തനിക്കെതിരെ സിപിഎം നടത്തിയ സൈബര്‍ ആക്രമണത്തിനെതിരെ അച്ചു ഉമ്മന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ പ്രിതകരണമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനുമെതിരെയാണെന്ന തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Written By: Dewin Carlos

Result: False