
വിവരണം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി മാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്ന് ആഴ്ച്ച വിലക്കും ഏര്‍പ്പെടുത്തിയതോടെ വിവാദങ്ങള്‍ക്ക് വീണ്ടും ശക്തികൂടി. ഇന്‍ഡിഗോയുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ച ഇ.പി.ജയരാജന്‍ താന്‍ ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുകയില്ലെന്നും ട്രെയിനില്‍ യാത്ര ചെയ്യുകയുള്ളു എന്നും പ്രതികരിച്ചിരുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ ഇതുമായി ബന്ധമില്ലാത്ത ഇൻഡിഗോ പെയിന്‍റിനെതിരെയും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍ ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഫ്ലൈറ്റിനുള്ളില്‍ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്തതിന് ഇ.പി.ജയരാജനെ ഇന്‍ഡിഗോ 3 ആഴ്ച്ചത്തേക്ക് വിലക്കിയതിന് സിപിഎം ഇന്‍ഡിഗോ പെയിന്‍റ് കടയില്‍ കരിയോയില്‍ ഒഴിച്ചു എന്നും കടയുടെ പുറത്ത് സിപിഎം കൊടി നാട്ടിയെന്നും ആരോപിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ കാള്‍ടെക്‌സിന് സമീപമുള്ള ഇന്‍ഡിഗോ പെയിന്‍റ് വ്യാപാര സ്ഥാപനത്തിലെ ചിത്രമാണെന്ന പേരിലാണ് പ്രചരണം. സുരേഷ് കൊച്ചാറ്റില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 426ല്‍ അധികം റിയാക്ഷനുകളും 59ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം കണ്ണൂരില്‍ ഇന്‍ഡിഗോ പെയിന്‍റ് വ്യാപാര സ്ഥാനത്തിന്‍റെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്‍റെ സഹായത്തോടെ പരിശോധിച്ചതില്‍ നിന്നും ജസ്റ്റ് ഡയല്‍ എന്ന വെബ്‌സൈറ്റില്‍ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഡോര്‍ നമ്പര്‍ 45-2-60/63, അക്കയ്യപാളം, വിശാഖപട്ടണം, ആന്ധ്രപ്രദേശ് എന്നതാണ് യഥാര്‍ത്ഥ പെയിന്‍റ് വ്യാപാര സ്ഥാപനത്തിന്‍റെ മേല്‍വിലാസമായി ചിത്രം സഹിതം ജസ്റ്റ് ഡയലില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ബോര്‍ഡില്‍ കരി ഓയിലോ കറുത്ത പെയിന്‍റെ ഒഴിച്ചതായും കടയുടെ മുന്‍പില്‍ സിപിഎം കൊടി നാട്ടിയതായും കാണാന്‍ കഴിയുന്നില്ല. അതായത് ഫെയ്‌സ്ബുക്കില്‍ കണ്ണൂരിലെ ഇന്‍ഡിഗോ പെയിന്‍റ് കടയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ചിത്രമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ആന്ധ്രാപ്രദേശിലെ യഥാര്‍ത്ഥ പെയിന്‍റ് കടയുടെ ചിത്രം –

നിഗമനം
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ അക്കയ്യപാളം എന്ന സ്ഥലത്തെ പെയിന്‍റെ കടയുടെ ചിത്രം എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎം ഇത്തരത്തില്‍ സംസ്ഥാനത്ത് ഇന്‍ഡിഗോ പെയിന്‍റിനെതിരെ പ്രതിഷേധം നടത്തിയതായും റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
Fact Check By: Dewin CarlosResult: False
