
വിവരണം
മതവിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ജോര്‍ജിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതാവായ പി.സി.ജോര്‍ജ്ജിന് ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് പ്രചരണം.
മതവിദ്വേഷം വളർത്തുന്ന രീതിയിൽ ചാനൽ ചർച്ച യിൽ സംസാരിച്ച തിനാണ് പീസി ജോർജിനെ അറസ്റ്റ് ചെയ്തത്. അതിനെ നിങ്ങൾ പ്രതികാരനടപടിയായി ചിത്രീകരിക്കുന്നതിന്റെ അർഥം ജോർജിന്റെ പ്രവർത്തിയെ നിങ്ങൾ ന്യായീകരിക്കുന്നുവെന്നല്ലേ?
അല്ലെങ്കിലും സീ പി എം പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് ആർ എസ് എസിനു സംരക്ഷണം കൊടുത്തത് താനാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ നിങ്ങൾ ഇങ്ങനെ ചെയ്തതിൽ തെല്ലും അത്ഭുതമില്ല. എന്ന തലക്കെട്ട് നല്‍കി ദേവരാജ് നാരായണന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
വസ്‌തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഡൂള്‍ ന്യൂസ് പങ്കുവെച്ച വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. 2022 ജൂലൈ മൂന്നിനാണ് യഥാര്‍ത്ഥത്തില്‍ ഡൂള്‍ ന്യൂസ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. പി.സി.ജോര്‍ജിനെെ ലൈംഗികാരോപണ കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ അന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ നടത്തിയ പ്രതികരണത്തെ കുറിച്ചായിരുന്നു വാര്‍ത്ത. സോളാര്‍ പീഡന കേസിലെ പരാതിക്കാരി തന്നെയായിരുന്നു പി.സി.ജോര്‍ജ്ജിനെതിരെയും കേസ് കൊടുത്തത്. രാഷ്ട്രീയ പ്രതികാരമായിരുന്നു അറസ്റ്റെന്നായിരുന്നു സുധാകരന്‍റെ ആരോപണം. ജനപക്ഷം എന്ന പേരില്‍ അദ്ദേഹം തന്നെ രൂപീകരിച്ച പാര്‍ട്ടിയില്‍ ആയിരുന്നു പി.സി.ജോര്‍ജ്ജ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ബിജെപിയില്‍ ചേര്‍ന്നത് 2024 ഡിസംബര്‍ 31നായിരുന്നു.
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് കാണാം –
നിഗമനം
പി.സി.ജോര്‍ജ് ജനപക്ഷം പാര്‍ട്ടിയിലായിരുന്ന സമയത്ത് ലൈംഗീകാരോപണത്തില്‍ അറസ്റ്റിലായപ്പോള്‍ കെപിസിസി പ്രസിഡന്‍റ് നടത്തിയ പ്രസ്താവനായിരുന്നു ഇത്. ബിജെപിയില്‍ ചേര്‍ന്ന ശേഷമല്ലായെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പി.സി.ജോര്‍ജ്ജിന്‍റെ അറസ്റ്റിനെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
