
വിവരണം
ഇപ്പോഴെങ്കിലും തോന്നിയല്ലോ പെൻഷൻ കൊടുക്കാൻ പാവങ്ങൾ റേഷൻ അരി മേടിക്കാൻ വകയില്ലാത്ത ശംഭോ മഹാദേവ എന്ന അടിക്കുറിപ്പുമായി അമിതാഭ് ബച്ചനും കുടുംബത്തിനും പ്രതിമാസം 50000 രൂപ വീതം പെൻഷൻ. ഉത്തർപ്രദേശ് സർക്കാർ എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒന്നിച്ചുള്ള ഒരുചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
archived link | FB post |
അമിതാഭ് ബച്ചന് യുപി സർക്കാർ 50000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ചത് ഇപ്പോഴൊന്നുമല്ല. അത് 2015 ഒക്ടോബർ മാസത്തിലായിരുന്നു. അമിതാഭ് ബച്ചൻ ഈ പെൻഷൻ വാങ്ങുന്നില്ലെന്ന് അപ്പോൾത്തന്നെ യുപി സർക്കാരിനെ അറിയിച്ചതുമാണ്. വാർത്തയുടെ വിശദാംശങ്ങൾ എന്താണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ ഇതേ വാർത്ത പ്രസിദ്ധീകരിച്ച നിരവധി മാധ്യമങ്ങളുടെ ലിങ്കുകൾ ലഭിച്ചു. 2015 ൽ യുപി ഭരിച്ചിരുന്ന സമാജ്‌വാദി സർക്കാരാണ് അമിതാഭ് ബച്ചന് പെൻഷൻ നൽകാൻ തീരുമാനിച്ചത്. അഖിലേഷ് യാദവായിരുന്നു അന്നത്തെ മുഖ്യമന്ത്രി. യുപി സർക്കാരിന്‍റെ ഏറ്റവും വലിയ ബഹുമതിയായ യാഷ് ഭാരതി സമ്മാൻ ലഭിക്കുന്നവർ ഈ 50000 രൂപയുടെ പെൻഷന് അർഹതയുള്ളവരാണ്. അമിതാഭ് ബച്ചനും ജയാ ബച്ചനും അഭിഷേക് ബച്ചനും ഈ അവാർഡ് ലഭിച്ചുവെന്നും അതേത്തുടർന്നാണ് പെൻഷന് അർഹത നേടിയതെന്നും വാർത്തയിൽ പറയുന്നു. മാതൃഭൂമി ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2015 ഒക്ടോബർ 21 നാണ്. വാർത്തയുടെ സ്ക്രീൻഷോട്ട് ഇതാണ്:
മനോരമഓൺലൈൻ അമിതാഭ് ബച്ചൻ പെൻഷൻ നിരസിച്ച കാര്യം വാർത്തയായി നൽകിയിരുന്നു.
വാർത്തയെ കുറിച്ച് നടത്തിയ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ വാർത്ത നാലര വർഷം മുമ്പ് 2015 ൽ വന്നതാണ് എന്നാണ്. യുപി സർക്കാർ 50000 രൂപ പെൻഷൻ നൽകാൻ 2015 ൽ തീരുമാച്ചിരുന്നു. എന്നാൽ ഈ പെൻഷൻ അമിതാഭ് ബച്ചൻ നിരസിച്ചതായി ദേശീയ മാധ്യമങ്ങളടക്കം നിരവധി മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയിടെ പെൻഷൻ അനുവദിച്ചു എന്ന തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ഇപ്പോൾ നടന്നതല്ല. 2015 ൽ നടന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. 2015 ൽ യുപി സർക്കാർ അമിതാഭ് ബച്ചനും കുടുംബത്തിനും 50000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ചെങ്കിലും അമിതാഭും കുടുംബവും പെൻഷൻ നിരസിച്ചിരുന്നു.

Title:ബച്ചനും കുടുംബത്തിനും പെൻഷൻ നൽകാൻ യുപി സർക്കാർ തീരുമാനിച്ചു എന്ന 2015 ലെ വാർത്ത ഇപ്പോഴത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: Partly False
