
പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍മാരോട് നടത്തിയ പ്രതികരണം എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
“സിനിമയിൽ എന്നെ കാണാൻ ടിക്കറ്റെടുത്ത് ക്യൂ നിൽക്കുന്നവർക്ക് അറിയാം എനിക്ക് വോട്ട് ചെയ്യണം എന്ന്. ഞാൻ പ്രത്യേകിച്ച് വോട്ട് ചോദിച്ചു നടക്കേണ്ട കാര്യമില്ല
: രമേഷ് പിഷാരടി” എന്ന വാചകങ്ങളും രമേശ് പിഷാരടിയുടെ ചിത്രവും 24 ന്യൂസ് പേരും ലോഗോയുമാണ് ന്യൂസ് കാര്‍ഡിലുള്ളത്.

എന്നാല്‍ വ്യാജ ന്യൂസ് കാര്‍ഡാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെങ്കിലും പ്രചരണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ ലഭ്യമായില്ല. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ 24 ന്യൂസ് ഓണ്‍ ലൈന്‍ പതിപ്പിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിളും തിരഞ്ഞു. പക്ഷെ ഇങ്ങനെ ഒരു വാര്‍ത്ത കണ്ടെത്തിയില്ല. പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമാക്കി 24 ന്യൂസ് മറ്റൊരു ന്യൂസ് കാര്‍ഡ് നല്‍കിയിട്ടുണ്ട്.

രമേഷ് പിഷാരടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ തിരഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും കാണാന്‍ സാധിച്ചു. എന്നാല്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലെ പോലെ എന്തെങ്കിലും പ്രതികരണം നടത്തിയതായി കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ രമേശ് പിഷാരടിയോട് സംസാരിച്ചു. “വെറും വ്യാജ ആരോപണങ്ങള്‍ മാത്രമാണ് ഇതെല്ലാം. എനിക്കെതിരെ നേരിട്ടും സൈബര്‍ രംഗം വഴിയും ആക്രമണം നടത്തുകയാണ്. രാഷ്ട്രീയ എതിരാളികള്‍ പേടിക്കുന്നതിനാല്‍ ആവും ഇതൊക്കെ.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
നിഗമനം
“സിനിമയിൽ എന്നെ കാണാൻ ടിക്കറ്റെടുത്ത് ക്യൂ നിൽക്കുന്നവർക്ക് അറിയാം എനിക്ക് വോട്ട് ചെയ്യണം എന്ന്. ഞാൻ പ്രത്യേകിച്ച് വോട്ട് ചോദിച്ചു നടക്കേണ്ട കാര്യമില്ല” എന്ന് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞതായി 24 ന്യൂസ് നല്‍കിയ ന്യൂസ് കാര്‍ഡ് എന്ന് പ്രചരിപ്പിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് 24 ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




