ബംഗാളില്‍ മുസ്ലിം തീവ്രവാദികള്‍ സൈനികരുടെ വാഹനം തടയുന്നു എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രചരണം

പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലൻസിന് അകമ്പടി പോകുന്ന പ്രതിരോധ സേനയുടെ വാഹനം പ്രതിഷേധക്കാർ തടയുന്നു എന്നാണ് പോസ്റ്റിലെ വിവരണം. ഇസ്ളാമിക രീതിയില്‍ നീളന്‍ കുപ്പായവും തലയില്‍ തുണിയും ധരിച്ച ഒരു സംഘം ആളുകള്‍ ലാത്തിയുമായി വാഹനത്തെ തടയുന്നത് വീഡിയോയിൽ കാണാം. ആംബുലൻസ് പരിശോധിച്ച ശേഷം പ്രതിഷേധക്കാർ രോഷാകുലരാകുന്നുണ്ട്. ബംഗാളില്‍ മുസ്ലിം തീവ്രവാദികളാണ് ഇവര്‍ എന്നു സൂചിപ്പിച്ച് വിവരണം ഇങ്ങനെ:

“ബംഗാളിൽ മുറിവേറ്റ ഒരു സൈനികനെ മിലിട്ടറി ആംബുലൻസിൽ കൊണ്ടു പോകുന്ന വഴിയിൽ തടയുന്ന മുസ്ലിം ജിഹാദികൾ... ഇവർക്കു സർവ്വ സ്വാതന്ത്ര്യം നൽകുന്നത് ബംഗാളിലെ സർക്കാർ.. മിലിറ്ററി വാഹനത്തെ തടയാൻ ഇന്നു ധൈര്യം കാണിക്കുന്ന ഇവരുടെ ജനസംഖ്യ നാളെ കൂടുമ്പോൾ എന്തായിത്തീരും ഭാരത്തിന്റെ അവസ്ഥ? ഇവരുടെ അടിമപ്പണി ചെയ്യേണ്ടി വരും... ഇന്നു സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട...”

FB postarchived link

എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ബംഗ്ലാ ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്ന് കണ്ടെത്തി. ആളുകൾ ബംഗ്ലാ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഞങ്ങളുടെ ബംഗ്ലാദേശ് ടീമിന്‍റെ സഹായത്തോടെ ഞങ്ങള്‍ മനസ്സിലാക്കി. കൂടാതെ, സൈനിക വാഹനത്തിലെ വാഹന രജിസ്ട്രേഷൻ നമ്പര്‍ ബംഗ്ലാ ഭാഷയിലാണ് എഴുതിയിരിക്കുന്നത്.

ഒരു ബംഗ്ലാദേശ് ആർമി മെഡിക്കൽ കോർപ്സ് (എഎംസി) ഉദ്യോഗസ്ഥർ ആംബുലൻസിൽ ഇരിക്കുന്നതും കാണാം. വാഹനത്തിൽ ഒരു ലോഗോ സ്റ്റിക്കര്‍ കാണാം.

അത് വീഡിയോയിൽ കാണുന്ന സൈനികരുടെ യൂണിഫോമിലും കാണാം.

സൈന്യത്തിന്‍റെ യൂണിഫോമിൽ "എഎംസി" എന്ന വാക്ക് എഴുതിയിരിക്കുന്നതും ഞങ്ങൾ കണ്ടു. ഗൂഗിളിൽ "AMC, ബംഗ്ലാദേശ്" എന്നീ കീവേര്‍ഡുകൾ തിരഞ്ഞപ്പോൾ, AMC എന്നാൽ ബംഗ്ലാദേശിലെ ആർമി മെഡിക്കൽ കോർപ്സിനെ സൂചിപ്പിക്കുന്നു.

ഒരു കീവേഡ് സെർച്ചിൽ, വാഹനത്തിൽ കാണുന്ന അതേ ലോഗോയും സൈനിക ഓഫീസർമാരുടെ യൂണിഫോമുമുള്ള ബംഗ്ലാദേശ് സൈന്യത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഞങ്ങൾ കണ്ടെത്തി.

അതിനാൽ, വാഹനവും സൈനിക ഉദ്യോഗസ്ഥനും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും ഇന്ത്യയിലെതല്ലെന്നും വ്യക്തമാണ്.

ഞങ്ങളുടെ ഇംഗ്ലിഷ് ടീം ഈ വീഡിയോ 2021-ലും ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു. ആ സമയത്ത് 2021 മാർച്ച് 28-ന് ഉച്ചയ്ക്ക് 2.27-ന് HM അൽ അമിൻ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത യഥാർത്ഥ തത്സമയ വീഡിയോ ഞങ്ങൾ കണ്ടെത്തിയിരുന്നു. വീഡിയോയിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് പ്രകാരം, ബംഗ്ലാദേശിലെ ഹത്തസാരിയിലാണ് ഇത് ചിത്രീകരിച്ചത്. ഈ വീഡിയോ നിലവില്‍ ലഭ്യമല്ല.

കൂടാതെ, ഹത്സാരിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വാർത്തകൾ ഞങ്ങൾ തിരഞ്ഞു. 2021 ൽ പ്രസിദ്ധീകരിച്ച ഡെയ്‌ലി സ്റ്റാർ റിപ്പോര്‍ട്ട് അനുസരിച്ച്, മാർച്ച് 26 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തേക്ക് ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ചിറ്റഗോംഗിൽ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ ആണിത്. ചിറ്റഗോംഗിലെ ഹത്സാരിയിൽ പ്രതിഷേധ റാലിക്കിടെ ഹെഫാസത്ത്-ഇ-ഇസ്ലാം പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ധാക്ക ട്രിബ്യൂണും ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. റോയിട്ടേഴ്സ് നല്കിയ വീഡിയോ വാര്‍ത്ത താഴെ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ല്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് അവിടെ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ബംഗാളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

നിഗമനം

വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്. 2021ൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണിത്. വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതല്ല, ബംഗ്ലാദേശിൽ നിന്നുള്ളതാണ്. ബംഗാളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബംഗാളില്‍ ജിഹാദികള്‍ സൈനിക വാഹനം തടയുന്ന ദൃശ്യങ്ങള്‍ - ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

Written By: Vasuki S

Result: False