
ഇസ്രയേലും ഇറാനും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇപ്പോഴും പ്രചരിക്കുകയാണ്. ഇസ്രയേലി ചാരന്മാരെ അറസ്റ്റ് ചെയ്ത ശേഷം ഇറാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു സംഘം ആളുകളെ വരിവരിയായി ഒരേതരത്തിലുള്ള വസ്ത്രം ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് കാണാം. വീഡിയോ പകര്‍ത്തുന്നതിനിടെ ചിലര്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്‍ സൈന്യം പിടികൂടിയ ഇസ്രയേല്‍ ചാരന്മാരാണ് ഇവരെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇസ്രയേലിന് ഇറാനിലെ രഹസ്യങ്ങൾ ഒറ്റുകൊടുത്ത ഇറാനിലെ ചാരന്മാർ!
ഇന്ത്യയിലായിരുന്നെങ്കിൽ ഏകദേശം 30 കോടിയെങ്കിലും ഉണ്ടായേനെ!”
എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ഇസ്രയേലി ചാരന്മാര്‍ അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇറാന്‍റെ തലസ്ഥാനമായ തെഹ്‌റാനില്‍ 2025 മെയ് 31ന് അറസ്റ്റിലായ മോഷ്ടാക്കളാണ് വീഡിയോയിലുള്ളത്.
വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഈ വീഡിയോ ലഭ്യമാണ്.
ഇപ്പോഴത്തെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചത് ജൂണ്‍ 13നാണ്. അതിനാല്‍ ഈ സംഘര്‍ഷവുമായി വീഡിയോയ്ക്ക് ബന്ധമില്ല, തെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്ത മോഷ്ടാക്കളാണ് ഇതെന്ന് വിവരണങ്ങളിലുണ്ട്. ഈ സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഇതു സംബന്ധിച്ച് ഇറാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2025 മെയ് 31ന് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളായ 95 പേരെ ഗ്രേറ്റര്‍ തെഹ്‌റാന്‍ ഇന്‍റലിജന്‍സ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 235 മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലും ഇവരില്‍ നിന്ന് കണ്ടെടുത്തു.
തെഹ്‌റാന്‍ പൊലീസ് മോഷണവും അക്രമവും തടയുന്ന നടപടിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടികൂടിയ പ്രതികളെയും അവരില്‍ നിന്ന് പിടിച്ചെടുത്ത മോഷണ മുതലും പരസ്യമാക്കിക്കൊണ്ട് ഗ്രേറ്റര്‍ തെഹ്‌റാന്‍ ഇന്‍റലിജന്‍സ് മേധാവി സര്‍ദാര്‍ അലി വാലിപൂര്‍ ഗുഡാര്‍സി (Sardar Ali Valipour Goodarzi) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള ദൃശ്യമാണിത്.
പ്രതികളുടെയും മോഷണ മുതലിന്‍റെയും കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. സമാന റിപ്പോര്‍ട്ട് മറ്റ് മാധ്യമങ്ങളിലുമുണ്ട്. യുട്യൂബ് ചാനലില്‍ നിന്നും ലഭിച്ച ഗ്രേറ്റര്‍ തെഹ്‌റാന്‍ ഇന്‍റലിജന്‍സ് മേധാവിയുടെ പ്രതികരണം:
മൊസാദ് ഏജന്റുമാരായ ചിലരെ ഇറാന്‍ അറസ്റ്റ് ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറല്‍ വീഡിയോയ്ക്ക് ഇതുമായി ബന്ധമൊന്നുമില്ല.
വീഡിയോയിലുള്ളത് ഇസ്രയേലി ചാരന്മാര്‍ അല്ലെന്നും മെയ് 31ന് തെഹ്‌റാന്‍ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്ത മോഷ്ടാക്കളാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഇറാന്‍ സൈന്യം പിടികൂടിയ ഇസ്രായേലി ചാരന്മാര്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍റെ തലസ്ഥാനമായ തെഹ്‌റാനില്‍ 2025 മെയ് 31ന് അറസ്റ്റിലായ മോഷ്ടാക്കളുടെതാണ്. നിലവിലെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മുതല്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ഇറാന്‍ പിടികൂടിയ ഇസ്രായേലി ചാരന്മാര്‍’ – വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
Fact Check By: Vasuki SResult: False
