ബജ്‌രംഗ് ദൾ സ്‌കൂൾ കാമ്പസിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചോ…?

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

Asianet News ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 1 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിനു 20 മണിക്കൂറുകൾ കൊണ്ട് 700 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.”ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; പരാതിയുമായി ഡിവൈഎഫ്ഐ” എന്ന തലക്കെട്ടിൽ  മഹാരാഷ്ട്രയിൽ നിന്നുമുള്ള വാർത്തയാണ് പോസ്റ്റിലുള്ളത്.

http://archived asianet FB post

വാർത്തയുടെ പൂർണ്ണരൂപം:

ബിജെപി എംഎൽഎയുടെ സ്കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡിവൈഎഫ്ഐ പരാതി. താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ബജ്റംഗ്‌ദളിന്റെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകി വന്നത്. സ്‌കൂളിൽ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

“പൊലീസ് അന്വേഷണം തുടങ്ങി. ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം. പ്രകാശ് ഗുപ്തയെന്ന വ്യക്തി സമൂഹമാധ്യമങ്ങളിൽ പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

മെയ് 25 നാണ് പരിശീലനം ആരംഭിച്ചത്. കുട്ടികളുടെ കൈയ്യിൽ തോക്ക് ഏൽപ്പിച്ച് ഇതിൽ തിരകൾ നിറയ്ക്കാനും നിറയൊഴിക്കാനും പരിശീലിപ്പിക്കുന്നതിന്റെയാണ് ചിത്രങ്ങൾ. ബജ്റംങ് ദളാണ് പരിശീലനം നൽകുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. 14 വയസിൽ താഴെയുള്ള കുട്ടികളടക്കം നിരവധി പേർക്കാണ് പരിശീലനം നൽകിയിരുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസറെ നേരിൽ കണ്ട് വീണ്ടും പരാതി നൽകുകയായിരുന്നു. എന്നാൽ തോക്കുപയോഗിക്കുന്നതിനുള്ള ലൈസൻസും മറ്റ് രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് ബജ്റംങ് ദൾ പ്രവർത്തകർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.” ഇപ്രകാരമാണ് വാർത്തയിലെ വിവരണം.

ഈ ഏതാനും യുവാക്കൾ തോക്ക് ഉപയോഗിക്കാൻ പരിശീലനം നേടുന്ന തരത്തിലുള്ള ഒരു ചിത്രവും വാർത്തയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.

ഈ വാർത്തയിൽ വിവരിക്കുന്ന കാര്യം സത്യമാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ സ്കൂളിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചപ്പോൾ സ്‌കൂളിന്റെ പേര് ഏഷ്യാനെറ്റ് വാർത്തയിൽ പരാമർശിക്കുന്നതുപോലെ സെവൻ  ഇലവൻ എന്നല്ല, സെവൻ സ്ക്വയർ അക്കാഡമി എന്നാണെന്ന് കണ്ടെത്തി. . വാർത്തയെക്കുറിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ നിരവധി മാധ്യമങ്ങൾ ഇതേ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പ്രമുഖ ദേശീയ മാധ്യമങ്ങൾ കൂടാതെ മലയാളത്തിലെ ചില പ്രാദേശിക മാധ്യമങ്ങളും വാർത്ത ശരിവച്ചും ഡിവൈഎഫ്ഐ യുടെ ആരോപണമാണിതെന്ന് പറഞ്ഞും  വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived linkthe hindu
archived linktimes of india
archived linkabp majha

മറ്റു ചില മാധ്യമങ്ങൾ പോലീസിന്‍റെ പ്രതികരണം ചേർത്ത് ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വാർത്ത നൽകിയിട്ടുണ്ട്. അവയുടെ ചില സ്ക്രീൻഷോട്ടുകൾ താഴെ കൊടുത്തിരിക്കുന്നു

archived linkdeccan herald
archived linkindian express

2019 ജൂൺ 1 ന് indiatoday പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു. ” മിറാ റോഡിലെ സെവൻ സ്ക്വയർ അക്കാദമിയിലെ കുട്ടികൾക്ക് അനധികൃത ആയുധ പരിശീലനം നൽകിയിട്ടില്ലെന്ന് നവ്ഘർ പോലീസ് ഞായറാഴ്ച അറിയിച്ചു. സ്‌കൂൾ കാമ്പസിനുള്ളിൽ തോക്കുപയോഗിക്കാൻ പരിശീലനം നൽകുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. പരിശീലത്തിന്റെ ഏതാനും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി.

കാമ്പസിൽ നിന്നുമുള്ള ചിത്രങ്ങളല്ല ഇതെന്ന് പോലീസ് വിശദീകരണം നൽകി. പ്രഥമ ദൃഷ്ട്യാ കുറ്റം കാണാൻ സാധിക്കുന്നില്ല. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാലേ കേസെടുക്കാനാവൂ. കമ്പിൽ തോക്കോ വാളോ ഉപയോഗിച്ചിട്ടില്ല. ഞങ്ങളുടെ അധികാരികൾ സ്കൂൾ സന്ദർശിച്ചിരുന്നു. ചിത്രങ്ങൾ മറ്റൊരിടത്തു നിന്നുമുള്ളതാണ്. എയർ ഗൺ എങ്ങനെ ഉപയോഗിക്കണമെന്നുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എയർ ഗൺ ഉപയോഗം നിയമ വിരുദ്ധമല്ല. ക്യാമ്പിന് നൽകിയ അനുമതിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ്. കൂടുതൽ അന്വേഷണം നടത്തും. താനെ റൂറൽ എഎസ്‌പി അതുൽ കുൽക്കർണി വ്യക്തമാക്കി.

പരാതി അടിസ്ഥാന രഹിതമാണെന്ന് നരേന്ദ്ര മേഹ്ത പറഞ്ഞു” ഞങ്ങൾ വെക്കേഷൻ സമയത്ത് സ്‌കൂൾ കെട്ടിടം ബജ്‌രംഗ് ദലിന് വാടകയ്ക്ക് നൽകിയിരുന്നു. എന്നാ ആയുധ പരിശീലനത്തിന്റെ ചിത്രങ്ങൾ ഈ കാമ്പസിൽ നിന്നുമുള്ളതല്ല. 2019 മെയ് 25 മുതൽ ജൂൺ 1 വരെയായിരുന്നു ക്യാംപ്.”

ഞങ്ങൾ ഏഷ്യാനെറ്റ് വാർത്തയ്‌ക്കൊപ്പം നൽകിയിട്ടുള്ള ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ച് നോക്കി. ഇതേ ചിത്രം 2016 മെയ് മാസത്തിൽ ഉത്തർപ്രദേശിൽ നിന്നുമുള്ള  വാർത്തയിൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്തയുടെ ഏതാനും സ്ക്രീൻഷോട്ടുകളും ലിങ്കുകളും താഴെ കൊടുക്കുന്നു

archived linkindia today
archived linkthis is money
archived linkdaily mail
archived linkindia today
archived linkrediff

“ദേശീയ താല്പര്യപ്രകാരമാണ് പരിശീലന ക്യാമ്പുകൾ എതിർക്കുന്നവർക്ക് സ്വകാര്യ താല്പര്യമാണുള്ളത് – ബജ് രംഗ് ദൾ. എന്നതാണ് വാർത്ത. അയോധ്യയിൽ നടക്കുന്ന തീവ്രവാദ-പ്രതിരോധ പരിശീലന ക്യാമ്പ് ദേശീയ താല്പര്യപ്രകാരമുള്ളതാണെന്ന് ഒരു പത്രക്കുറിപ്പ് വഴി ബജ്‌രംഗ് ദൾ-വിഎച്ച്പി ജോയന്റ് സെക്രട്ടറി സുരേന്ദ്ര കുമാർ  വ്യക്തമാക്കി. സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നു എന്നാരോപിച്ച് ഫൈസാബാദ് പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും എഫ്‌ഐആർ പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംഘടനയുടെ പ്രതികരണം.

പോസ്റ്റിലെ വാർത്തയിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ തെറ്റാണ്. ബജ്‌രംഗ് ദൾ മഹാരാഷ്ട്രയിലെ സ്‌കൂളിൽ സംഘടിപ്പിച്ച ആയുധ പരിശീലത്തിന്റേതല്ല വാർത്തയ്‌ക്കൊപ്പം നൽകിയിട്ടുള്ള ചിത്രം. അത് ഉത്തർപ്രദേശിലെ അയോധ്യയിൽ 2016  മേയിൽ നടന്ന ക്യാമ്പിൽ നിന്നുമുള്ളതാണ്. ഡിവൈഎഫ്ഐ മഹാരാഷ്ട്രയിലെ സ്ക്കൂളിൽ ആയുധപരിശീലനവുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ പ്രധമ ദൃഷ്ട്യാ കുറ്റം കാണാൻ സാധിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂൾ ഉടമയായ എംഎൽഎ നരേന്ദ്ര മെഹ്റാ ആരോപണം നിഷേധിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഡിവൈഎഫ്ഐ ഉന്നയിച്ച ഒരു ആരോപണം മാത്രമാണ് ഇതെന്നാണ്. മാത്രമല്ല വാർത്തയിൽ നൽകിയിരിക്കുന്ന ചിത്രം പ്രതിനിധാനം ചെയ്യാൻ മാത്രമായി ഉപയോഗിച്ചതാണെങ്കിൽ അത് വാർത്തയിൽ വ്യക്തമാക്കിയിട്ടില്ല.

നിഗമനം

പോസ്റ്റിലെ വാർത്തയിൽ പറയുന്ന  കാര്യം അടിസ്ഥാന രഹിതമാണ്. വാർത്തയ്ക്ക് ആധാരമായ ചിത്രം അയോധ്യയിൽ 2016 മേയിൽ നടന്ന ക്യാമ്പിൽ നിന്നുമുള്ളതാണ്. സെവൻ സ്ക്വയർ സ്‌കൂളിൽ നടന്ന ബജ്‌രംഗ്ദൾ ക്യാമ്പിൽ  ആയുധ പരിശീലനം നടത്തിയ കാര്യം സ്‌കൂൾ ഉടമയായ എംഎൽഎ യും ബജ്‌രംഗ് ദൾ ഭാരവാഹികളും നിഷേധിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കുറ്റം കണ്ടെത്താനായിട്ടില്ല എന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തോക്ക് വടിവാൾ പോലുള്ള ആയുധങ്ങൾ പ്രസ്തുത ക്യാംപിൽ നിന്നും ലഭിച്ചിട്ടില്ല എന്നാണു പോലീസ് ഭാഷ്യം എന്നാണ്  മാധ്യമങ്ങൾ അറിയിക്കുന്നത്. എയർ പിസ്റ്റൾ ആണ് ഉപയോഗിച്ചതെങ്കിൽ അതിന് ലൈസൻസ് ആവശ്യമില്ല എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതിനാൽ വസ്തുതയറിയാതെ ഈ പോസ്റ്റിനോട് പ്രതികരിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് : ഗൂഗിൾ, ദി ഹിന്ദു

Avatar

Title:ബജ്‌രംഗ് ദൾ സ്‌കൂൾ കാമ്പസിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചോ…?

Fact Check By: Deepa M 

Result: False