
ഓൺലൈൻ പ്രസ്ഥാനമായി ആരംഭിച്ച് പെട്ടെന്ന് രാജ്യവ്യാപകമായ യുവജന പ്രതിഷേധമായി പരിണമിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി), കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തിൽ വലിയ പരിഷ്കാരങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയ-കലാ-കായിക രംഗത്തെ പ്രമുഖരില്‍ നിന്ന് വലിയ പിന്തുണയാണ് നിലവില്‍ ലഭിക്കുന്നത്. നീറ്റ്-യുജി ചോദ്യപേപ്പർ 2026 ചോർച്ചയ്ക്കും മറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദിത്തം തേടി വിദ്യാഭ്യാസ പരിഷ്കർത്താവായ സോനം വാങ്ചുക്ക് ജൂൺ 28 ന് അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്നതോടെ പ്രസ്ഥാനത്തിന് വലിയ പിന്തുണ ലഭിച്ചു.
സമരം ശക്തമാക്കി മുന്നോട്ടു നീങ്ങുന്ന വിദ്യാര്‍ഥികളെ തടയാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പോലിസ് വെടിവയ്പ്പില്‍ മരിച്ച വിദ്യാര്‍ഥിനി എന്നാ തരത്തില്‍ ഒരു ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മരിച്ച വിദ്യാര്‍ഥിനിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്.
ജന്തര്‍ മന്തറില്‍ പോലിസ് ലാത്തി ചാര്‍ജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ജന്തർമന്തറിലെ ആദ്യ രക്തസാക്ഷി…
ഡെൽഹി പോലീസ് അടിച്ചുകൊന്ന ധീര വിദ്യാർത്ഥിക്ക് ആദരാഞ്ജലികൾ…
ആദരവോടെ അനുസ്മരിക്കുന്നു.
ആദരാഞ്ജലികൾ ”

എന്നാല്‍ പോലിസ് ലാത്തി ചാര്‍ജില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്ന ചിത്രം എഐ നിര്‍മ്മിതമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഡല്‍ഹിയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നടത്തിയ ‘ചലോ പാര്‍ലമെന്‍റ് ‘ മാര്‍ച്ചില്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ജന്തർ മന്ദറിന് സമീപം നടന്ന സമരത്തിനിടയിൽ പെണ്‍കുട്ടികളടക്കമുള്ള സമരക്കാർക്ക് നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. എന്നാല്‍ ആരും കൊല്ലപ്പെട്ടതായി ഇതുവരെ വാര്‍ത്തകളില്ല.

പോലിസ് ലാത്തി ഉപയോഗിച്ചതിനും പോലിസ് യൂണിഫോം അല്ലാതെ സിവില്‍ ഡ്രസ്സ് ധരിച്ചതിനും എതിരെ വ്യാപക പ്രതിഷേധമുണ്ട് എന്നും വാര്‍ത്തകള്‍ പറയുന്നു.
ലാത്തി ചാര്‍ജില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ഡല്‍ഹി പോലിസ് X അക്കൌണ്ടിലൂടെ വിശദീകരണം നല്‍കിയിട്ടുണ്ട്.

“വ്യാജ വാർത്താ മുന്നറിയിപ്പ്
ജന്തർ മന്തറിൽ ഒരു വനിതാ പ്രതിഷേധക മരിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണ്.
പ്രസ്തുത സ്ത്രീ ജീവിച്ചിരിപ്പുണ്ടെന്നും നിലവിൽ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിനാൽ അറിയിക്കുന്നു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
പൗരന്മാർ സ്ഥിരീകരിക്കാത്ത ഉള്ളടക്കം പങ്കിടുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ശക്തമായി നിർദ്ദേശിക്കുന്നു. വിവരങ്ങൾ ഓൺലൈനിൽ വീണ്ടും പോസ്റ്റ് ചെയ്യുന്നതിനോ പങ്കിടുന്നതിനോ മുമ്പ് എല്ലാ വസ്തുതകളും ഔദ്യോഗിക ചാനലുകൾ വഴി പരിശോധിക്കുക.” എന്നാണ് പോലിസ് നല്‍കിയ വിശദീകരണം.
പ്രചരിക്കുന്ന പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഞങ്ങള്‍ AI ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ചിത്രം AI നിര്‍മ്മിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്.



നിഗമനം
ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലിസ് ലാത്തി ചാര്‍ജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന് പ്രചരിപ്പിക്കുന്നത് AI നിര്‍മ്മിത ചിത്രമാണ്. ഡല്‍ഹി ജന്തര്‍ മന്തറില്‍ പോലിസ് ലാത്തിച്ചാര്‍ജില്‍ ആരെങ്കിലും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




