
വിവരണം
Hameed C Pml എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 5 മുതൽ പ്രചരിക്കുന്ന ഒരുപോസ്റ്റിന് ഇതുവരെ 3000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിൽ വമ്പിച്ച ജനക്കൂട്ടത്തിന്റെ രണ്ടു ചിത്രങ്ങളും ഒപ്പം ” തല്ലിയാൽ തിരിച്ചു തല്ലാൻ ദളിതരും പഠിച്ചു. ഗുജറാത്തിൽ ബിജെപിയെ വിറപ്പിച്ച് കൂറ്റൻ ദളിത് റാലി” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.

archived link | FB post |
അതായത് ഗുജറാത്തിൽ നടന്ന ദളിത് റാലിയുടെ ചിത്രങ്ങളാണിത് എന്നാണ് പോസ്റ്റിലെ അവകാശവാദം. ഗുജറാത്തിൽ ഈ അടുത്ത ദിവസങ്ങളിൽ ദളിതർ റാലി നടത്തിയോ..? ഗുജറാത്തിൽ ഏതു ജില്ലയിലായിരുന്നു റാലി..? എന്തിനു വേണ്ടിയായിരുന്നു..? നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ബിജെപിയെ വിറപ്പിച്ച് കൂറ്റൻ ദളിത് റാലി എന്നല്ലാതെ ഈ വാർത്തയുടെ സ്രോതസ്സോ മറ്റ് ലിങ്കുകളോ പോസ്റ്റിൽ നൽകിയിട്ടില്ല. എപ്പോഴാണ് റാലി നടന്നത് എന്ന വിവരവും പോസ്റ്റിലില്ല. അതിനാൽ ഇന്റർനെറ്റിൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചു.
ഞങ്ങൾ പോസ്റ്റിലുള്ള ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകളുപയോഗിച്ച് google reverse image വഴി തിരഞ്ഞു നോക്കി. പക്ഷേ ചിത്രങ്ങളെ പറ്റി കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു റാലി ഈ അടുത്ത കാലത്തൊന്നും നടന്നതായി വാർത്തകളില്ല. ഏറ്റവും ഒടുവിൽ ഗുജറാത്തിൽറാലി നടന്നത് 2016 ഓഗസ്റ്റിലാണ്. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ഉന വരെ 350 കിലോമീറ്റർ നീളുന്ന റാലി 10 ദിവസം കൊണ്ടാണ് പൂർത്തിയാവുക എന്നും വാർത്തയിൽ വിവരണമുണ്ട്.

archived link | hindustantimes |
archived link | hindustantimes follow up |
വാർത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു:
“അഹമ്മദാബാദ് മുതൽ ഉന വരെ: ‘സ്വാതന്ത്ര്യത്തിനായി’ മഹത്തായ ഗുജറാത്ത് ദലിത് മാർച്ച് വെള്ളിയാഴ്ച ആരംഭിക്കുന്നു
ഗുജറാത്തിലെ ആയിരക്കണക്കിന് ദലിതർ വെള്ളിയാഴ്ച അഹമ്മദാബാദിൽ നിന്ന് ഉനയിലേക്ക് 10 ദിവസത്തെ മാർച്ച് ആരംഭിക്കും. സംസ്ഥാനത്ത് സമുദായത്തിനെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും ഭരണകക്ഷിയായ ബിജെപി സർക്കാരിന്റെ അനാസ്ഥയ്ക്കും എതിരെ പ്രതിഷേധിച്ച് വെള്ളിയാഴ്ച അഹമ്മദാബാദിൽ നിന്ന് ഉനയിലേക്ക് 10 ദിവസത്തെ മാർച്ച് ആരംഭിക്കും.
സമുദായത്തെ ശക്തിപ്പെടുത്തുന്നതിനായി നടത്തുന്ന മാർച്ചിന്റെ പേര് ‘ആസാദി കൂൺ’ (മാർച്ച് ഫോർ ഫ്രീഡം) എന്നാണ്. മാർച്ചിന് 350 കിലോമീറ്റർ ദൈർഘ്യം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. ഗുജറാത്തിൽ ഉയർന്ന ജാതിക്കാർക്കും സംസ്ഥാന സർക്കാരിനുമെതിരെ ദലിതർ നടത്തിയ നിരവധി പ്രതിഷേധങ്ങൾക്ക് ശേഷമാണ് മാർച്ച്.
ഓഗസ്റ്റ് 15 ന് ഉനയിൽ കാൽനടയാത്ര അവസാനിക്കും, അവിടെ ആയിരക്കണക്കിന് ദലിതർ ഒത്തുചേർന്ന് ‘സ്വാതന്ത്ര്യം’ ആചരിക്കും. സമുദായത്തോടുള്ള വിവേചനം ഇനി ഞങ്ങൾ സഹിക്കില്ലെന്ന സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”മാർച്ചിന് നേതൃത്വം നൽകുന്ന ഉന ദലിത് അത്യാചാർ ലഡാൽ സമിതി നേതാവ് ജിഗ്നേഷ് മേവാനി പറഞ്ഞു.
മാർച്ചിനിടെ, ആളുകളുമായി സംവദിക്കാനും മൃഗങ്ങളെ തൊലിയുരിക്കില്ലെന്ന് ോവരെക്കൊണ്ട് ശപഥം ചെയ്യിക്കാനും ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമന്ത്രി (നരേന്ദ്ര) മോദി പരസ്യപ്പെടുത്തുന്ന ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ സംരംഭങ്ങൾ പ്രകാരം ജോലി ആവശ്യപ്പെടാൻ ഞങ്ങൾ അവരോട് പറയും, ”മേവാനി പറഞ്ഞു.
“അതേസമയം, ഞങ്ങളുടെ പ്രധാന ആവശ്യങ്ങളെക്കുറിച്ച് ഞങ്ങൾ അവരെ ബോധവാന്മാരാക്കുകയും സ്വാതന്ത്ര്യദിനത്തിൽ ഉനയിൽ ഞങ്ങളോടൊപ്പം ചേരാൻ ആവശ്യപ്പെടുകയും ചെയ്യും. സ്വതന്ത്ര ഇന്ത്യയിൽ മുമ്പൊരിക്കലും ദലിതർ തങ്ങളുടെ ആവശ്യങ്ങൾ ഇതുപോലെ ഉന്നയിച്ചിട്ടില്ല. ”
കഴിഞ്ഞ മാസം ചത്ത പശുവിനെ തൊലിയുരിഞ്ഞതിന് പശു സംരക്ഷണക്കാർ നാല് പട്ടികജാതിക്കാരെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ ഉന നഗരം ദലിത് പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായി മാറി.”
അന്നു നടന്ന ദളിത് മാർച്ചിന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു എന്ന് എൻഡിടിവി വാർത്ത പ്രസിദ്ധീകരിച്ച ഒരു ലിങ്ക് ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഈ വാർത്ത പ്രസിദ്ധീകരിച്ച തിയതി ശ്രദ്ധിക്കുക

ഈ വാർത്തയല്ലാതെ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഒരു റാലി ഗുജറാത്തിൽ സംഘടിപ്പിച്ചതായി വാർത്തകളില്ല. ഈ ചിത്രങ്ങളും ഗുജറാത്തിലെ റാലിയുടേതാണ് എന്ന് ഉറപ്പു പറയാൻ പറ്റില്ല. 2016 റാലിയുടെ ഏറെ പ്രചരിച്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ ഈ ചിത്രങ്ങൾ ഇല്ല. പോസ്റ്റിലെ ചിത്രങ്ങൾ ഒരുപക്ഷേ പ്രതീകാത്മകമായി ഉപയോഗിച്ചതാകാം. എന്നിരുന്നാലും ഇങ്ങനെയൊരു ദളിത് റാലി ഗുജറാത്തിൽ ഈയടുത്ത കാലത്ത് നടന്നിട്ടില്ല എന്നത് വാസ്തവമാണ്.
നിഗമനം
ഈ പോസ്റ്റിൽ പറയുന്നതുപോലെ ഗുജറാത്തിൽ ദളിത് റാലി ഈയടുത്ത കാലത്തൊന്നും നടന്നിട്ടില്ല. ഗുജറാത്തിലെ ഞങ്ങളുടെ പ്രതിനിധി ഇക്കാര്യം അന്വേഷിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 2016 ലാണ് ഒടുവിൽ ഗുജറാത്തിൽ റാലി സംഘടിപ്പിച്ചത്. അതിനാൽ മുകളിലുള്ള വസ്തുത മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കുവാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.
