മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു… 

False

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി ദേശീയ  ബാലാവകാശ കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഈയിടെ കത്തയച്ചിരുന്നു. മദ്രസകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാണ്   ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ പഴയ ഒരു പോസ്റ്റ് വീണ്ടും വൈറലാകുന്നുണ്ട്. 

പ്രചരണം 

മദ്രസ അദ്ധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം നല്‍കുന്നതെന്നും ഒരു വര്ഷം അത് 7500 കോടി രൂപയ്ക്ക് മുകളില്‍ വരുമെന്നും സൂചിപ്പിച്ച് ഒരു കുറിപ്പാണ് പ്രചരിക്കുന്നത്. മുന്‍ എം‌എല്‍‌എയും കോളേജ് അദ്ധ്യാപനും ആയിരുന്ന പ്രൊ. എ‌വി താമരാക്ഷന്‍ പങ്കുവച്ച കുറിപ്പാണിത് എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്. “*പൊതു ജന താത്പര്യം പ്രമാണിച്ച്*Prof. A. V. Thamarakshan Ex MLA*

എല്ലാ മതേതരത്വ വിശ്വാസികൾക്കുമായി ഒരു തുറന്ന കത്ത്..

ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. അപ്പോഴാണ് കുറച്ചു കൂടി ആഴത്തിലുള്ള പഠനം ഈ വിഷയത്തിൽ വേണമെന്ന് തോന്നിയതും, അതിന് പ്രകാരം ലഭിച്ച കുറച്ച് അറിവുകൾ മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കണം എന്നും തോന്നിയതും

1- കേരളത്തിലെ ആകെ ജനസംഖ്യ: 35699443.

2- കേരളത്തിലെ മുസ്ലീം ജനസംഖ്യ: 8873472 (26%)

3- കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683.

4- കേരളത്തിലെ മദ്രസ അദ്ധ്യാപകരുടെ എണ്ണം: 204683.

5- കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941.

6- ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21683/941) = 23 മദ്രസകൾ. NB : വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.

7- ഒരു മദ്രസ അദ്ധ്യാപകന്റെ ശമ്പളം = 25000/- പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).

8- ഒരു മാസം മദ്രസ അദ്ധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം:( 204683x 25000) = 5117075000.

9- ഒരു മാസം മദ്രസ അദ്ധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പിലാക്കിയത് ): 6000 x 200000 = 1200000000.

10- ആകെ ഒരു മാസം മദ്രസ ശമ്പളവും, പെൻഷനും കൂടി ഖജനാവിൽ നിന്നും നൽകുന്ന പണം: ( 5117075000 + 1200000000) = 6317075000/- 

11- ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചിലവഴിയ്ക്കുന്ന പണം (6317075000 x 12 ) = 75804900000 (ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം രൂപ) NB : ഈ സംഖ്യ പരിശോധിയ്ക്കുന്നവർ കാൽക്കുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറർ കാണിയ്ക്കും.

*വിവരങ്ങൾക്ക് കടപ്പാട്: ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി – കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ…*

ഇനി മതേതര മനസ്സുകളോട് ഒരു ചോദ്യം. നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേക തയാണ് ഈ സമുദായത്തിന് ഉള്ളത്…?

ഹിന്ദുവിന്റെയും, കൃസ്ത്യാനിയുടേയും, മുസ്ലീമിന്റയും നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിയ്ക്കപ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിയ്ക്കണമോ…?

കേരളം മതേതര മണ്ണ് എന്ന് പറയുന്നവരോട് പറയാനുള്ള ഒരേയൊരു വാക്ക്! കേരളം മതേതരമല്ല, മത ഭ്രാന്തിന്റെ നാടാണ്… “

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഇങ്ങനെയൊരു കുറിപ്പ് പങ്കുവച്ചിട്ടുണ്ടോ എന്നറിയാനായി ഞങ്ങള്‍ ആദ്യം പ്രൊ. എ‌വി താമരാക്ഷനുമായി ബന്ധപ്പെട്ടു. പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്നും തന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. 

മാത്രമല്ല മദ്രസ അദ്ധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാരല്ല ശമ്പളം കൊടുക്കുന്നത്. ഇത്തരത്തില്‍ മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്ന ശമ്പളത്തിന്റെ കണക്ക് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ അവതരിപ്പിചിട്ടുമില്ല.

ഞങ്ങള്‍ പ്രചരണത്തെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കായി രൂപീകരിച്ച ക്ഷേമനിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചു. അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് എങ്ങിനെയാണെന്ന്. ചുവന്ന വരയുള്ള വരികള്‍ ശ്രദ്ധിക്കുക: 

വിജ്ഞാപനം മുഴുവന്‍ വായിച്ചാല്‍ വസ്തുതകള്‍ വ്യക്തമാകുന്നതാണ്. മുന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീല്‍ മദ്രസ അധ്യാപകരുടെ പ്രശ്നങ്ങളെ പറ്റിയും ക്ഷേമനിധി ബോര്‍ഡിനെ പറ്റിയും നിയമസഭയില്‍ പറഞ്ഞ വസ്തുതകള്‍ വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തുന്നതിന് എതിരെ 2021 മെയ് 24 ന് ഫേസ്ബുക്കില്‍ വിശദീകരണം പങ്കുവച്ചിരുന്നു. അതില്‍ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: “മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നതായിരുന്നു കമ്മിറ്റിയുടെ പ്രധാനമായ  മറ്റൊരു ശുപാര്‍ശ. അതേ തുടർന്നാണ് മദ്രസാ അധ്യാപകരില്‍ നിന്നും, അവര്‍ ജോലിചെയ്യുന്ന മദ്രസകളില്‍ നിന്നും വിഹിതം വാങ്ങി മദ്രസാ അധ്യാപകര്‍ക്കും ക്ഷേമനിധി ഏർപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ നിയമ നിർമ്മാണം നടത്തിയത്. 

സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെ ഒരുക്ഷേമനിധി എന്നതിനപ്പുറം സര്‍ക്കാരില്‍ നിന്ന് ഒരു അധികസഹായവും പദ്ധതിയ്ക്കായി ലഭിക്കുന്നില്ല. എന്നാൽ ഈ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് വ്യാപകമായ വർഗീയ പ്രചരണമാണ് സംഘ്പരിവാർ നാട്ടിലെങ്ങും നടത്തിയത്. സാധാരണ ക്ഷേമനിധികളെല്ലാം ഏതെങ്കിലുമൊരു ബാങ്കുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആ രീതിയില്‍ മദ്രസ്സാ ക്ഷേമനിധി ആരംഭിച്ച സമയത്ത് കോഴിക്കോട് കോപ്പറേറ്റീവ് ബാങ്കുമായാണ് കരാർ ഒപ്പിട്ടത്. എന്നാല്‍ പലിശയായി കിട്ടുന്ന വരുമാനത്തിൽ നിന്ന് ആനുകൂല്യങ്ങൾ നൽകുന്നതിനോട് മദ്രസാ അദ്ധ്യാപക സംഘടനകൾ   താത്പര്യമില്ലായ്മ പ്രകടിപ്പിച്ചു. പലിശപ്പണം ആനുകൂല്യമായി ലഭിക്കുന്നത് മാനസികമായ പ്രയാസമുണ്ടാക്കുന്നു എന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു. അങ്ങിനെയാണ് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി സര്‍ക്കാര്‍ ട്രഷറിയിൽ നിക്ഷേപിച്ച് ‘ഇൻസൻ്റീവ്’ നൽകാൻ തീരുമാനമായത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഖ്യ  ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി ലഭിക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. അത്തരത്തില്‍ സര്‍ക്കാരിന് ചെലവഴിക്കാന്‍ ട്രഷറിയിലേക്ക് തരുന്ന പണത്തിന് ഒരു നിശ്ചിത സംഖ്യ ഇന്‍സെന്റീവ് നല്‍കുന്നതിനെയാണ് അവിഹിതമായി ഭീമമായ തുക മദ്രസ്സാ അദ്ധ്യാപകർക്ക് സര്‍ക്കാര്‍ നൽകുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. 

ഇന്ന് മുപ്പതിനായിരത്തോളം അംഗങ്ങളാണ് ഈ ക്ഷേമനിധിയിലുള്ളത്. മദ്രസ്സാ അധ്യാപകരുടെയും മദ്രസ്സാ മാനേജ്മെൻ്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപയാണ് നിലവിൽ ട്രഷറിയിൽ നിക്ഷേപമായി ഉള്ളത്. ആ 25 കോടി ഏതെങ്കിലും ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെങ്കിൽ സർക്കാർ ഇൻസൻ്റീവനേക്കാൾ അധികം തുക ലഭിക്കുമായിരുന്നു. അതുചെയ്യാതെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാറിന് ഏതുസമയത്തും  ഉപയോഗിക്കാൻ കഴിയുമാറ് പൊതുഖജനാവിൽ സൂക്ഷിച്ചത് മഹാപരാധമാണെന്നാണോ സംഘ് ഭാഷ്യം.”

ഇതേ ആരോപണം മുൻപും  പ്രചരിച്ചപ്പോൾ എം.എൽ.എമാരായിരുന്ന ടിവി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവർ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജൂലൈ 28-ന് ഇതിന് മറുപടി നൽകുകയുമുണ്ടായി. മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.

ഇതേപ്പറ്റി കൂടുതലറിയാന്‍ ഞങ്ങള്‍ ഇപ്പോഴത്തെ മന്ത്രി വി അബ്ദുറഹിമാന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം രമേഷ് ജി‌ആര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:  “മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല. ഇതില്‍ മദ്രസ മാനേജ്മെന്റും മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്‍റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. മദ്രസകളിലെ അധ്യാപകര്‍ക്ക് ഏകീകൃത ശമ്പളമല്ല ലഭിക്കുന്നത്.

ഓരോ മഹല്ലുകളുടെയും വരുമാനസ്ഥിതിക്കനുസരിച്ചാണ് ശമ്പളം ലഭിക്കുക. ഇപ്പോള്‍ പരമാവധി ശമ്പളം 6000 രൂപയാണ്. അതുപോലെ മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന പെന്‍ഷനെ പറ്റി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കണക്കും വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് നിലവില്‍ ഇതിന് അര്‍ഹതയില്ല. ക്ഷേമനിധിയില്‍ അംഗങ്ങളായി ഉള്ളവര്‍ തന്നെ ഇതുവരെ ഒരു ലക്ഷം പോലും ആയിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി എന്ന് പറയാന്‍ കഴിയുക. അഞ്ഞൂറില്‍ താഴെ പേരാണ് ഇതുവരെ പെന്‍ഷന്‍ വാങ്ങാനുള്ളത്. ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്”

കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമനിധി വെബ്സൈറ്റില്‍ ലഭ്യമാണ്. പോസ്റ്റിലെ വാര്‍ത്ത വസ്തുതാപരമായി തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

 മദ്രസ അദ്ധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് അവര്‍ തന്നെ അംശാദായം നല്‍കുന്ന ക്ഷേമനിധിയില്‍ നിന്നുമാണ്. ഇവരുടെ പെന്‍ഷന്‍ സംബന്ധിച്ച് പോസ്റ്റില്‍ നല്‍കിയിട്ടുള്ളതും തെറ്റായ വാര്‍ത്തയാണ്.