
ഇന്നലെ രാത്രി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹിയിലെ AIIMS ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം രാജ്യ തരത്തിലെ നേതാക്കളും അന്താരാഷ്ട്ര നേതാക്കളും ഡോ. സിംഗിൻ്റെ മരണത്തിൽ ശോകം പ്രകടിപ്പിച്ചു.
ഇതിനിടെ അദ്ദേഹത്തിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ‘രാജ്യത്തിൻ്റെ വിഭവങ്ങളുടെ മുകളിൽ ആദ്യത്തെ അവകാശം മുസ്ലിങ്ങൾക്കാണ്’ എന്ന് ഡോ. മൻമോഹൻ സിംഗ് പറഞ്ഞിരുന്നു എന്ന തരത്തിലാണ് പ്രചരണം.
പക്ഷെ ഞങ്ങളുടെ അന്വേഷണത്തിൽ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പ്രസംഗിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പ്രധാന മന്ത്രി മൻ മോഹൻ സിംഗിന്റെ മതേതര പ്രസംഗം, വഖഫ് നിയമം 2013 ൽ പാസ്സാക്കി കഴിഞ്ഞാണ് ഈ പ്രസംഗം..ഇതൊക്കെ കോൺഗ്രസ് നേതൃത്വം പറഞ്ഞു പറയിപ്പിച്ചതാകം. കാരണം റാവു പ്രധാന മന്ത്രി ആയിരുന്ന സമയത്ത് ഇദ്ദേഹം ധന മന്ത്രി ആയിരുന്നു എന്നിട്ടും അന്ന് ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല”
വീഡിയോയുടെ മുകളിൽ ഇംഗ്ലീഷിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “മുസ്ലിംകൾക്ക് ഇന്ത്യയുടെ വിഭവങ്ങളുടെ മുകളിൽ ആദ്യത്തെ അവകാശമുണ്ട് – ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്”. എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീഡിയോയിൽ നടത്തുന്ന പ്രസംഗത്തിൻ്റെ തർജ്ജമ ചെയ്തു നോക്കിയപ്പോൾ ഡോ.മൻമോഹൻ സിംഗ് പറയുന്നത് ഇങ്ങനെയാണ്: “...ന്യുനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിം ന്യുനപക്ഷങ്ങൾക്ക് വികസനത്തിൻ്റെ ഫലങ്ങളിൽ തുല്യമായി പങ്കവെക്കാൻ അധികാരമുണ്ടാകണം എന്ന് ഉറപ്പിക്കണം.” വീഡിയോയുടെ മുകളിൽ പതിച്ച പോലെ “മുസ്ലിങ്ങൾക്ക് ഇന്ത്യയുടെ വിഭവങ്ങളുടെ മുകളിൽ ആദ്യത്തെ അവകാശമുണ്ടാകണം” എന്ന് അദ്ദേഹം പറയുന്നില്ല. ഞങ്ങൾ ഈ പ്രസ്താവനയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഈ പ്രസ്താവന അദ്ദേഹം നടത്തിയത് ഡിസംബർ 9, 2006ന് നാഷണൽ ഡെവലപ്പ്മെൻ്റ കൌൺസിലിൻ്റെ ഒരു യോഗത്തിലാണ്. ഈ സംഭവം ടൈംസ് ഓഫ് ഇന്ത്യ അതേ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിൻ്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: “മുസ്ലിങ്ങൾക്ക് വിഭവങ്ങളുടെ മുകളിൽ ആദ്യ അധികാരം : പി.എം.”
വാർത്ത വായിക്കാൻ – TOI | Archived Link
വാർത്തയിൽ അദ്ദേഹത്തിൻ്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: “ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾ, ശാക്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നമുക്ക് നൂതനമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.വികസനത്തിൻ്റെ ഫലങ്ങൾ തുല്യമായി പങ്കിടുക. ഇവയ്ക്ക് വിഭവങ്ങളിൽ ആദ്യ അവകാശവാദം ഉണ്ടായിരിക്കണം.” ഈ പ്രസ്താവന വിവാദമായപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ ഈ ദുഷ്പ്രചരണത്തിനെ കുറിച്ച് വിശദികരണം നൽകിയിരുന്നു. ഈ വിശദികരണം നമുക്ക് താഴെ കാണാം.
വിശദികരണം വായിക്കാം – PMO Archives | Archived Link
“വിഭവങ്ങളുടെ മുകളിൽ ആദ്യ അവകാശം” എന്ന് പ്രധാനമന്ത്രി (ഡോ.മൻമോഹൻ സിംഗ്) പറഞ്ഞത് പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർ, ന്യുനപക്ഷങ്ങളും, വനിതകളും, കുട്ടികളും ഇവരെ എല്ലാവർക്ക് വേണ്ടിയാണ്. ഡോ. സിംഗിൻ്റെ പ്രസംഗത്തിൻ്റെ ഈ ഭാഗം പരിശോധിച്ചാൽ അദ്ദേഹം മുസ്ലിംകളെ പ്രത്യേകിച്ച് പറഞ്ഞതല്ല എന്ന് വ്യക്തമാകും. അദ്ദേഹം ഇതാണ് പറഞ്ഞത്: “ഞങ്ങളുടെ കൂട്ടായ മുൻഗണനകൾ വ്യക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു: കൃഷി, ജലസേചനം, ജലസ്രോതസ്സുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക നിക്ഷേപം, കൂടാതെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അവശ്യ പൊതുനിക്ഷേപ ആവശ്യങ്ങൾ, എസ്‌സി/എസ്‌ടികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ഉന്നമനത്തിനുള്ള പരിപാടികൾ, ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക്, വികസനത്തിൻ്റെ ഫലങ്ങളിൽ തുല്യമായ അവകാശവാദം ഉന്നയിക്കുന്നതിനുള്ള നൂതന പദ്ധതികൾ, കേന്ദ്രത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കണം. എല്ലാ വിഭവങ്ങളുടെയും ലഭ്യത.“
ഈ കാര്യം 2009ൽ ഒരു പത്രസമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ഈ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ ഡോ. സിംഗ് വീണ്ടും ഈ കാര്യം വ്യക്തമാക്കി. ഈ സംഭവം നമുക്ക് താഴെ നൽകിയ വീഡിയോയിൽ കാണാം.
വീഡിയോയിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വീണ്ടും വ്യക്തമാകുന്നു: “ഞാൻ മുസ്ലിങ്ങൾ മാത്രം എന്ന് പറഞ്ഞില്ല. ഞാൻ പറഞ്ഞത് എല്ലാ ന്യുനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിം ന്യുനപക്ഷങ്ങൾക്ക്, അവർ ദരിദ്രരാണെങ്കിൽ അവർക്ക് വിഭവങ്ങളുടെ മുകളിൽ ആദ്യ അവകാശമുണ്ടാകണം.ഞാൻ പറഞ്ഞത് എല്ലാ ന്യുനപക്ഷങ്ങളെയും കുറിച്ചാണ് അതിലും ഞാൻ പ്രത്യേകിച്ച് മുസ്ലിം ന്യുനപക്ഷങ്ങളെ എന്നാണ് പറഞ്ഞത്. ഞാൻ എൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു.”
ഈ കൊല്ലം തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ്ടും പ്രധാനമന്ത്രി മോദി ഈ കാര്യം ഉന്നയിച്ചപ്പോൾ. ഡോ. മൻമോഹൻ സിംഗ് അദ്ദേഹത്തിന് അയച്ച ഒരു വിശദീകരണ കുറിപ്പിൽ വീണ്ടും ഈ കാര്യം വ്യക്തമാക്കി.
അദ്ദേഹം കുറിപ്പിൻ്റെ അവസാനത്തെ പേജിൽ പറഞ്ഞത് ഇങ്ങനെയാണ്: “പ്രധാനമന്ത്രി മോദി എൻ്റെ പേരിൽ ചില വ്യാജ പ്രസ്താവനകൾ പ്രചരിപ്പിച്ചു. ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തിനെ മറ്റു സമുദായങ്ങൾ നിന്ന് ഒറ്റപ്പെടുത്തിയിട്ടില്ല. ഇത് ബിജെപിയുടെ മാത്രം കോപ്പിറൈറ്റ് ഉള്ള കാര്യം ആണ്.”
നിഗമനം
സമൂഹ മാധ്യമങ്ങളിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജ പ്രസ്താവനയാണ്. “SC/ST, വനിതകൾ, കുട്ടികൾ, മതന്യുനപക്ഷങ്ങൾ അതിലും പ്രത്യേകിച്ച് മുസ്ലിം ന്യുനപക്ഷ വിഭംഗങ്ങൾക്ക് രാജ്യത്തിൻ്റെ വികസനത്തിൻ്റെ ഫലങ്ങളിൽ ആദ്യ അവകാശമുണ്ടാകണം എന്ന തരത്തിൽ നൂതന പദ്ധതികൾ നടപ്പിലാക്കേണ്ടി വരും” എന്ന തരത്തിലുള്ള ഡോ. മൻമോഹൻ സിംഗിൻ്റെ പ്രസ്താവനയാണ് അദ്ദേഹം “രാജ്യത്തിൻ്റെ വിഭവങ്ങളുടെ മുകളിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണ്” എന്ന തരത്തിൽ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:രാജ്യത്തിൻ്റെ വിഭവങ്ങളുടെ മുകളിൽ ആദ്യം അധികാരമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് ഡോ. മൻമോഹൻ സിംഗ് പറഞ്ഞിരുന്നോ? സത്യാവസ്ഥ അറിയൂ…
Written By: Mukundan KResult: Misleading
