
ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താത്തതിനെത്തുടര്‍ന്ന് യുവതി ബസ്സിന്‍റെ ഗ്ലാസ് അടിച്ചുതകര്‍ത്ത സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ യുവതി നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും പിന്നീട് തെറ്റ് സമ്മതിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത യുവതി DYFI നേതാവ് വി. വസീഫിന്‍റെ ഭാര്യയാണെന്ന വാര്‍ത്തയുമായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡിന്‍റെ രൂപത്തിലാണ് പ്രചരണം. “കക്കൂസിൽ പോവാൻ മുട്ടി ബസ് നിർത്താത്തത് കൊണ്ട് ബസിന്റെ ചില്ല് അടിച്ചു പൊട്ടിച്ച യുവതി Dyfi നേതാവ് വസീഫിന്റെ ഭാര്യ” എന്ന വാചകങ്ങളും ഏഷ്യാനെറ്റ് പേരും ലോഗോയും ഇതില്‍ കാണാം.

എന്നാല്‍ പ്രചരണം വ്യാജമാണെന്നും വ്യാജ ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
ഏഷ്യാനെറ്റിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത അവര്‍ നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല. “ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല, കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത് യുവതി; ശുചിമുറിയിൽ പോകാൻ തോന്നിയപ്പോഴാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് വിശദീകരണം”എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പതിപ്പില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ വസീഫിന്‍റെ ഭാര്യയാണ് യുവതി എന്ന പരാമര്‍ശമില്ല. അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടു.
ഏഷ്യാനെറ്റ് ഇങ്ങനെ ഒരു ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ലോയോയും പേരും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണെന്നും ന്യൂസ് വിഭാഗത്തില്‍ നിന്നും വ്യക്തമാക്കി.
തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വിശദമാക്കി ഡിവൈഎഫ്ഐ നേതാവ് വി വസീഫ് ഫേസ്ബുക്കില്‍ കുറിപ്പ് നല്‍കിയിരുന്നു. വ്യാജ പ്രചരണങ്ങളുടെ സ്ക്രീന്‍ഷോട്ട് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

നിഗമനം
ആവശ്യപ്പെട്ട സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ബസ്സ് നിര്‍ത്താത്തതിനെത്തുടര്‍ന്ന് ബസ്സിന്‍റെ ഗ്ലാസ് അടിച്ചുതകര്‍ത്ത യുവതി ഡിവൈഎഫ്ഐ നേതാവ് വസീഫിന്റെ ഭാര്യ ആണെന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഇങ്ങനെ ന്യൂസ് നല്‍കിയിട്ടില്ലെന്ന് ഏഷ്യാനെറ്റ് അറിയിച്ചിട്ടുണ്ട്. യുവതി തന്‍റെ ഭാര്യയല്ലെന്ന് വസീഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




