
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സേനകളെ വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാൾ പൊലീസും കേന്ദ്ര സേനയും തമ്മിൽ ഏറ്റുമുട്ടിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
പൊലിസ്-പട്ടാള യൂണിഫോം ധരിച്ച ഏതാനും പേരും സിവില്‍ വേഷം ധരിച്ചവരും സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് റോഡിലൂടെ ഓടുന്നതും ഇവരെ ചിലർ പിടിച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. പശ്ചിമ ബംഗാളില്‍ പോലിസിനെ സൈന്യം നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പശ്ചിമ ബംഗാളിലെ ഹൗറയിൽ ബംഗാൾ പോലീസും കേന്ദ്ര സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. മമത ബാനർജിയുടെ പോലീസ് പശ്ചിമ ബംഗാളിനെ ഒരു പ്രത്യേക രാജ്യമായി കണക്കാക്കുന്നുണ്ടോ അതോ മറ്റേതെങ്കിലും നിയമം പാലിക്കുന്നുണ്ടോ?
ന്യായമായ തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടെ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും കേന്ദ്ര സേന ഒരുമിച്ച് നേരിടുന്നു”
എന്നാൽ ദൃശ്യങ്ങള്‍ കേന്ദ്രസേനയും പശ്ചിമ ബംഗാൾ പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും കഴിഞ്ഞ അവിടെ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന്‍റെ വീഡിയോ ആണിത്.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ദൃശ്യങ്ങള്‍ ഹൗറ സിറ്റി പോലീസിന്‍റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവച്ചിരിക്കുന്നത് കണ്ടു. സംസ്ഥാനത്തെ സിവിൽ ഡിഫൻസും ദുരന്തനിവാരണ സേനയും 2026 മാർച്ച് 10ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നും തെറ്റായ രീതിയിൽ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സെക്രട്ടറിയേറ്റ് മാർച്ച് പൊലീസ് നിയന്ത്രിക്കുന്നതിന്‍റെ ദൃശ്യമാണിത്.
നബന്ന എന്ന സിവിൽ ഡിഫൻസും ദുരന്തനിവാരണ സേന അംഗങ്ങളും സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെക്കുറിച്ച് വാര്‍ത്തകളുണ്ട്. സിവിൽ ഡിഫൻസിലെയും ദുരന്തനിവാരണ സേനയിലെയും സന്നദ്ധപ്രവർത്തകർ ശമ്പള വർദ്ധനവ്, ജോലി സ്ഥിരപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. എബിപി ആനന്ദ ഇൻസ്റ്റാഗ്രാം പേജിൽ മാർച്ച് 10ന് സംഘർഷത്തെ കുറിച്ച് വീഡിയോ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം സിവിൽ ഡിഫൻസ് അംഗങ്ങൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതായും റിപ്പോർട്ടിലുണ്ട്.
https://www.instagram.com/reels/DVs_ADhlHG1
മാർച്ച് 11ന് എബിപി ആനന്ദയുടെ യൂട്യൂബ് ചാനലിലും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട റിപ്പോർട്ടുണ്ട്. വൈറലായ വീഡിയോ റെക്കോർഡുചെയ്‌ത അതേ സ്ഥലത്ത് വച്ച് സിവിൽ ഡിഫൻസ് വളണ്ടിയർ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നത് റിപ്പോർട്ടിൽ കാണാം. ഹൗറയിലെ തെൽക്കൽ ഘട്ടിന് സമീപമാണ് ഈ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പലരും സമാന ദൃശ്യങ്ങളുടെ മാർച്ച് 11 ന് ദൈർഘ്യമേറിയ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്.
നിഗമനം
പശ്ചിമ ബംഗാളിലെ സിവിൽ ഡിഫൻസിലെയും ദുരന്തനിവാരണ സേനയിലെയും സന്നദ്ധപ്രവർത്തകർ ശമ്പള വർദ്ധനവ്, ജോലി സ്ഥിരപ്പെടുത്തൽ എന്നീ ആവശ്യങ്ങളുമായി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങളാണ് ബംഗാൾ പോലീസും കേന്ദ്ര സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി എന്ന് തെറ്റായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




