
വിവരണം
പച്ചക്കറി വഴിയോരത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ പിറകിലായി ഒരു വാഹനം പാര്‍ക്ക് ചെയ്യാന്‍ നിര്‍ത്തുന്നു. എന്നാല്‍ ഇവരുടെ സാരിയിലേക്കാണ് വാഹനം കയറ്റി നിര്‍ത്തി ഡ്രൈവിങ് സീറ്റിലെ വ്യക്തി ഇറങ്ങി നടന്നു പോയത്. സാരി ടയറിന്‍റെ അടിയില്‍ നിന്നും വലിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിക്കാന്‍ ബൈക്കില്‍ രണ്ട് പോലീസുകാര്‍ എത്തുന്നു. പിന്നീട് അവരുടെ ഇടപെടലില്‍ വാഹനത്തിന്‍റെ ടയര്‍ അവര്‍ അഴിച്ച് എടുത്ത് സാരി വേര്‍പെടുത്തുന്നു. വാഹനം ഉടമ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും പോലീസുകാര്‍ ഈ ടയര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു എന്ന ഉള്ളടക്കത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്നതാണ് വീഡിയോ. ഒരു നേരത്തെ ആഹാരത്തിനായി ആ അമ്മ എത്ര വെയിലും മഴയും കൊണ്ട് കാണും. സല്യൂട് പോലീസ് മെന്‍.. ഇതുപോലെയൊരു അമ്മയുടെ വയറ്റിലാകും ആ പോലീസുകാരനും ജനിച്ചത്.. എന്നതാണ് വീഡിയോയിലെ വാചകങ്ങള്‍. നമുക്ക് ഒരുപാട് ഉമ്മകൾ തന്ന അമ്മക്ക് തിരികെ നമ്മൾ എന്ത് നൽകി?? എന്ന തലക്കെട്ട് നല്‍കി trendout4u എന്ന ഇൻസ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ 1 മില്യണിലധികം പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് –
എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും ഇതെ വീഡിയോയുടെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. സഞ്ജന ഗല്‍റാണി എന്ന വേരിഫൈഡ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും 2024 ഏപ്രില്‍ 12നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 6.32 മിനിറ്റ് ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ വീഡിയോയുടെ തലക്കെട്ട് പരിശോധിച്ചതില്‍ നിന്നും ഇത് അവബോധത്തിനായി ഷൂട്ട് ചെയ്ത മുന്‍കൂട്ടി സ്ക്രീപ്റ്റ് അനുസരിച്ച അഭിനയം മാത്രമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.
Disclaimer: Thank you for watching! Please note that this page features scripted dramas, parodies, and awareness videos. These short films are created for entertainment and educational purposes only. All characters and situations depicted in the videos are fictional and intended to raise awareness, entertain, and educate.
അതായത് ഈ പേജില്‍ സ്ക്രിപ്റ്റഡായ വീഡിയോകള്‍, പാരഡികള്‍, അവബോധ വീഡിയോകള്‍ എന്നിവയാണ് പങ്കുവയ്ക്കുന്നത്. ഈ വീഡിയോയിലെ കഥയും കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണെന്നും സമൂഹത്തില്‍ അവബോധത്തിനും വിനോദത്തിനും മാത്രമാണ് ഇവ ചിത്രകരിച്ചിരിക്കുന്നതെന്നുമാണ് വീഡിയോയില്‍ മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്.
പേജ് പരിശോധിച്ചതില്‍ നിന്നും ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ പങ്കുവെച്ചതായി കണ്ടെത്താന്‍ സാധിച്ചു.
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ പൂര്‍ണ്ണരൂപം –
നിഗമനം
വിനോദത്തിനും അവബോധത്തിനും വേണ്ടി സ്ക്രിപ്റ്റ് ചെയ്ത് ചിത്രീകരിച്ച വീഡിയോ മാത്രമാണിതെന്നും യഥാര്‍ത്ഥ സംഭവമല്ലായെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അുനമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:വഴിയോരത്ത് കച്ചവടം നടത്തുന്ന സ്ത്രീയുടെ സാരിയിലൂടെ കാര്‍ കയറ്റുന്ന ഈ വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
