FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ ചുറ്റിനും നില്‍ക്കുമ്പോള്‍ ഒരു വീടിന്‍റെ വരാന്തയില്‍ പിണറായിയുടെ ചിത്രത്തിന് മുന്‍പില്‍ ഒരു യുവാവ് വിളക്ക് തെളിയിക്കുന്നതാണ് പ്രചരിക്കുന്ന ചിത്രം. ബിജു പി.നായര്‍ ചിറ്റാര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 130ല്‍ അധികം റിയാക്ഷനുകളും 20ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാണക്കാട് കുടുംബം എല്‍ഡിഎഫിന്‍റെ വിജയദിനത്തിന്‍റെ ഭാഗമായി വിളയ്ക്ക് തെളിയിച്ച് ആഘോഷിച്ചിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ മുസ്‌ലിം ലീഗ് (ഐയുഎംഎല്‍) എന്ന ഔദ്യോഗിക വേരിഫൈഡ് ഫെയ്‌സ്ബുക്ക് പേജില്‍ ഇതെ ചിത്രം പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. 2020 ജൂണ്‍ പത്തിനാണ് ഐയുഎംഎല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്-

ശരത്തിന് പാണക്കാട് തങ്ങള്‍ ഫാമിലി നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ കയറി പാര്‍ക്കല്‍ ചടങ്ങായിരുന്നു ഇന്ന്. 2019ലെ പ്രളയത്തില്‍ വീടും തന്‍റെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശരത്തിന് ഞങ്ങള്‍ വീട് വെച്ചുനല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി തുടങ്ങിയ മുതിര്‍ന്ന പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ തങ്ങള്‍ കുടുംബം നിര്‍മ്മിച്ച് നല്‍കിയ വീടിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഐയുഎംഎല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

വിളക്കിനരികലുള്ള ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളത് ഉരുള്‍പൊട്ടലില്‍ മണ്ണിനടില്‍പ്പെടു മരിച്ച ശരത്തിന്‍റെ മാതാവിന്‍റെയും കുഞ്ഞിന്‍റെയും ഭാര്യയുടെയും ചിത്രമാണ്. പട്ടര്‍ക്കടവ് എന്ന സ്ഥലത്താണ് ശരത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ദ് ഹിന്ദുവിന്‍റെ ഒരു വാര്‍ത്ത റിപ്പോര്‍ട്ടില്‍ നിന്നും ഞങ്ങള്‍ക്ക് ഈ വിവരങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു.

ദ് ഹിന്ദു ആര്‍ട്ടിക്കിള്‍-

The Hindu News ArticleArchived Link

നിഗമനം

2019ലെ പ്രളയത്തില്‍ വീടും തന്‍റെ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശരത്ത് എന്ന യുവാവിന് പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മ്മിച്ച നല്‍കിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിന്‍റെ ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രളയത്തില്‍ മരണപ്പെട്ട കുടുംബാംഗങ്ങളുടെ ചിത്രമാണ് വിളക്കിനരികില്‍ വെച്ചിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്ത് പിണറായി വിജയന്‍റെ ചിത്രമാക്കിയാണ് പ്രചരണമെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False