
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേരളത്തെ വിമർശിച്ച് നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷം പലരും ഉത്തർപ്രദേശിലെ അവികസിതവും അപരിഷ്കൃതവുമായ പ്രദേശങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്
പ്രചരണം
ശൗചാലയങ്ങളുടെ അഭാവം മൂലം തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ലോകത്തിന് തന്നെ മാതൃകയാണ് എന്റെ ഊപ്പി😀

അതായത് ചിത്രം ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളതാണ് എന്നാണ് പോസ്റ്റില്‍ അറിയിക്കുന്നത്. എന്നാൽ പ്രചരണം പൂർണമായും തെറ്റാണെന്നും നിന്നും മുംബൈയിൽ നിന്നുള്ള പഴയ ചിത്രമാണിതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2017 ഒക്ടോബർ രണ്ടിന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

“ഞായറാഴ്ച രാവിലെ മുംബൈയിൽ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുന്ന അനേകം പുരുഷന്മാരെ ഹിന്ദുസ്ഥാന്‍ ടൈംസ് കണ്ടെത്തി. ഞായറാഴ്ച വോർളിയിൽ നടന്ന ഒരു പരിപാടിയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മഹാരാഷ്ട്രയെ തുറസ്സായ മലമൂത്ര വിസർജന മുക്തമായി (ഒഡിഎഫ്) പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഞങ്ങളുടെ ഫോട്ടോഗ്രാഫർമാർ മറിച്ചുള്ള തെളിവുകൾ വഡാലയിലെ മാൻഖുർദ്, ശാന്തി നഗർ, മാഹിം റെയിൽവേ ട്രാക്ക്, ആന്റോപ്പ് ഹിൽ, ബാന്ദ്ര-കുർള കോംപ്ലക്സ് എന്നിവിടങ്ങളിൽ കണ്ടെത്തി.
ഫോട്ടോഗ്രാഫർമാർ രാവിലെ 6.43 നും 8.20 നും ഇടയിൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചു, ഇത് ഇവിടങ്ങളില്‍ പതിവാണെന്ന് കണ്ടെത്തി. നിരവധി പുരുഷന്മാർ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നത് കാണാമായിരുന്നു, ചിലർ വെള്ളം ക്യാനുകളിൽ കൊണ്ടുപോയി.
നേരത്തെയും ഇത്തരം അവകാശവാദങ്ങൾ പുറത്തു വന്നിരുന്നു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം മുക്തമാണെന്നും റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും ഭൂമിയിൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നും ബിഎംസി അവകാശപ്പെട്ടു. എന്നാൽ ഞായറാഴ്ച രാവിലെ ബിഎംസിയുടെ കീഴിലുള്ള പ്രദേശങ്ങളിൽ പോലും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം തുടങ്ങിയിരുന്നു.” ഇതാണ് വാര്‍ത്തയുടെ ഉള്ളടക്കം.
ചിത്രം മധ്യപ്രദേശിലെതാണ് എന്ന് 2017 ല്‍ ചില പ്രചരണങ്ങള്‍ നടക്കുകയുണ്ടായി. എന്നാൽ ചിത്രങ്ങൾ മധ്യപ്രദേശിലെതല്ല മുംബൈയിൽനിന്ന് ഉള്ളതാണ് എന്ന് ദി ലോജിക്കൽ ഇന്ത്യൻ എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രങ്ങൾ ഹിന്ദുസ്ഥാൻ ടൈംസ് ഫോട്ടോ ഗ്രാഫർമാർ സംഭവ സ്ഥലത്തു ചെന്ന് പകർത്തിയതാണ്. ഈ കാര്യം ഹിന്ദുസ്ഥാൻ ടൈംസിലെ വാർത്തയിൽ അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഈ ചിത്രം നൈജീരിയയിലെ പരസ്യ മലമൂത്ര വിസര്‍ജനവുമായി ബന്ധപ്പെട്ട ചില വര്‍ത്തകളില്‍ പിന്നീട് ചിത്രം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ചിത്രം നൈജീരിയയില്‍ നിന്നോ അല്ലെങ്കില്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ ഉത്തർപ്രദേശിൽ നിന്നോ ഉള്ളതല്ല, മറിച്ച് മുംബൈയിൽ നിന്നുള്ളതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിനെ പ്രചരണം പൂർണമായും തെറ്റാണ്. ഈ ചിത്രം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ല. മുംബൈയിൽ നിന്നുള്ള മൂന്ന് വർഷം വർഷം പഴക്കമുള്ള ചിത്രമാണിത്. ഉത്തർപ്രദേശുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം ഉത്തര്‍ പ്രദേശിലേത് എന്ന് പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
