യുഡിഎഫ് സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ ഫീസ്‌ വര്‍ധന പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം, സത്യമറിയൂ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു. 2022-26 കാലയളവിൽ വീടുകൾക്ക് പെർമിറ്റ് എടുത്തവരെല്ലാം അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതൽ പഞ്ചായത്തുകളിൽ അപേക്ഷിച്ചാൽ തിരികെ ലഭിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി” എന്ന വാചകങ്ങളും മന്ത്രി കെ എം ഷാജിയുടെ ചിത്രവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്. 

FB postarchived link

എന്നാല്‍ ഇത് വെറും വ്യാജപ്രചരണമാണെന്നും സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

2016-ന് മുൻപുള്ള കാലയളവിൽ കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വളരെ കുറവാന് ഈടാക്കിയിരുന്നത്. ചതുരശ്ര മീറ്ററിന് 5.25 രൂപ മുതൽ 10 രൂപ വരെയായിരുന്നു നിരക്കുകൾ. അപേക്ഷാ ഫീസും കുറവായിരുന്നു. 

2023 ഏപ്രിൽ 10-ലെ സംസ്ഥാന സർക്കാർ ഉത്തരവ് അനുസരിച്ച് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി. 

കെട്ടിടങ്ങളെ വിസ്തീർണത്തിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ചാണ് നിരക്ക് ഏർപ്പെടുത്തിയത്. കെട്ടിടങ്ങളെ താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാലു വിഭാഗങ്ങളായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെയാണ് തരംതിരിച്ചത്. 

ഈ വര്‍ധന പാതി പിന്‍വലിച്ചതായി 2024 ജൂലൈയില്‍ ഉത്തരവ് വന്നു. 

കൂടിയ ഫീ അടച്ചവര്‍ക്ക് അത് തിരിച്ചുനല്‍കാനുള്ള നടപടികള്‍ സംബന്ധിച്ച വിവരങ്ങളും ഉത്തരവിലുണ്ട്. വര്‍ധന പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 2024 ജൂലൈയില്‍ ഫെയ്സ്ബുക്കില്‍ അറിയിപ്പ് നല്‍കിയിരുന്നു. 

“കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. 

കേരളത്തിൽ നിലവിലുള്ളത് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തീരുമാനിച്ചത്.

80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ 1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം ഏപ്രിൽ 30നകം ഒടുക്കുകയാണെങ്കിൽ അഞ്ച് ശതമാനം റിബേറ്റ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.”

പുതിയ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം എന്തെങ്കിലും ഉത്തരവുകള്‍ പുതുതായി ഇറക്കിയോ എന്നറിയാന്‍ ഞങ്ങള്‍ മന്ത്രി കെ. എം ഷാജിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.  

“പുതിയ സര്‍ക്കാര്‍ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ല. മുന്‍ സര്‍ക്കാര്‍ 2023 ല്‍ നിരക്ക് വര്‍ധന നടപ്പിലാക്കുകയും 2024 ല്‍ ഭാഗികമായി കുറയ്ക്കുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മാണ ഫീ നിരക്കുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകളൊന്നും ഇതുവരെ വന്നിട്ടില്ല.”

നിഗമനം 

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ നിരക്ക് വര്‍ദ്ധന യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചു എന്ന പ്രചരണം തെറ്റാണ്. ഇതുവരെ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: യുഡിഎഫ് സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ ഫീസ്‌ വര്‍ധന പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം, സത്യമറിയൂ…

Fact Check By: Vasuki S

Result: False

Leave a Reply