
പ്രതിപക്ഷ നേതാവ് പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയാണുള്ളത് എന്ന അറിയിപ്പുമായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
രാജ്യത്തെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും സമ്പന്നൻ പിണറായി വിജയൻ 566 കോടിയാണ് പിണറായിയുടെ ആസ്തി എന്ന വാചകങ്ങളും പിണറായി വിജയന്‍റെ ചിത്രവും റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരും ലോഗോയുമാണ് ന്യൂസ് കാര്‍ഡില്‍ ഉള്ളത്.

എന്നാല്‍ പ്രചരണം വ്യാജമാണെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്നത് പോലുള്ള ന്യൂസ് കാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയിട്ടുണ്ടോ എന്ന് തിരഞ്ഞപ്പോള്‍ ഇത്തരമൊരു ന്യൂസ് കാര്‍ഡ് കാണാന്‍ സാധിച്ചില്ല. മാത്രമല്ല, പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടറിന്‍റെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും എന്ന് അതില്‍ പറഞ്ഞിട്ടുണ്ട്.

എല്ലാ സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സത്യവാങ്ങ്മൂലം നല്‍കുമ്പോള്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് പിണറായി വിജയനും ഭാര്യ കമലയ്ക്കും ചേര്‍ത്ത് ആകെ 1.97 കോടി രൂപയുടെ ആസ്തിയാണുളളത്.

പിണറായി വിജയന് മാത്രമായി ജംഗമ ആസ്തി 45,35,620/ രൂപയും സ്ഥാവര ആസ്തി 56,02,000/ രൂപയുമാണുള്ളത്. ആകെ ആസ്തി 1.01 കോടി രൂപ (1,01,37,620/). ഭാര്യ കമലയ്ക്ക് 96.58 ലക്ഷം (96,58,442/) രൂപയുയാണ് ആകെ ആസ്തി. സ്ഥാവര ആസ്തി 60.58 ലക്ഷം (6058442/), ജംഗമ ആസ്തി 36 ലക്ഷം (3600000/)
നിഗമനം
പ്രതിപക്ഷ നേതാവ് പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് വ്യാജമാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരമൊരു ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ല. പിണറായി വിജയന്‍റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് അദ്ദേഹത്തിനും ഭാര്യയ്ക്കും കൂടി ആകെ 1.97 കോടി രൂപയുടെ ആസ്തിയാണുളളത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




