
റോഡിലൂടെ നടന്നുപോകുന്ന യുവതിയെ അപ്രതീക്ഷിതമായി ആക്രമിക്കാൻ ശ്രമിച്ച മുസ്ലിം ജിഹാദിയെ പോലീസ് പിടികൂടി കൈകാര്യം ചെയ്തു എന്ന് അവകാശപ്പെട്ട ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ആക്രമിക്കാൻ ശ്രമിക്കുന്ന പോലീസ് ഒരാളെ കൈകാര്യം ചെയ്തശേഷം കൊണ്ടുവരുന്ന ദൃശ്യങ്ങളുമാണ് പ്രചരിക്കുന്നത്. യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായത്തിൽ പെട്ട ജിഹാദി ആണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നടന്ന് പോയ പെൺകുട്ടിയെ കയറി പിടിച്ച ജിഹാദിക്ക് പൊലീസ് കൊടുത്ത സമ്മാനം പൊളിച്ചു 💪👌”
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആക്രമിക്കുന്ന ആൾ മുസ്ലിം അല്ല, ഹിന്ദു ആണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചില റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
രാജസ്ഥാനിലെ ജയ്പൂര്‍, മാളവ്യ നഗറിലെ റോഡില്‍ നടന്ന സംഭവമാണിതെന്ന് രാജസ്ഥാന്‍ പത്രിക റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ മധ്യപ്രദേശില്‍ നിന്നാണ് ജയ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗര്‍ഭിണിയായ യുവതിയുടെ നേര്‍ക്ക് 2025 മാര്‍ച്ച് 25നാണ് ആക്രമണം ഉണ്ടായത്. അറസ്റ്റിലായ പ്രതിയുടെ പേര് രാഹുല്‍ ഘുരയ്യ (രാഹുല്‍ ഗുര്‍ജാര്‍) എന്നാണ്. മധ്യപ്രദേശിലെ ബിജൗളി സ്വദേശിയായ രാഹുല്‍ ഗുര്‍ജാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ പെണ്‍കുട്ടികളെ ആക്രമിച്ചതടക്കം 33 ലേറെ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ സഹായികളായ ശുഭം അഗര്‍വാള്‍ എന്ന സിദ്ധാര്‍ഥ്(29), ബാബുലാല്‍ ബരാല(28) എന്നിവരെയും ജയ്പൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ കുറിച്ച് പോലീസിന്‍റെ വിശദീകരണം റിപ്പോര്‍ട്ടില്‍ കാണാം.
റോഡില്‍ യുവതിയെ ആക്രമിച്ച പ്രതിയെയും രക്ഷപെടാന്‍ സഹായിച്ച കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി ജയ്പൂര്‍ പൊലീസ് ഔദ്യോഗിക എക്‌സ് പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
യുവതിയെ ആക്രമിക്കുന്ന ദൃശ്യവും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത ദൃശ്യവും പോസ്റ്റിലുണ്ട്.
സമാന റിപ്പോര്‍ട്ട് പല മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. മനോരമ ന്യൂസ് പങ്കുവച്ച റിപ്പോര്‍ട്ടിന്‍റെ സ്‌ക്രീന്‍ഷോട്ട്:

നിഗമനം
റോഡില്‍ യുവതിയെ ആക്രമിച്ച് കടന്നുകളഞ്ഞ ശേഷം പൊലീസ് അറസ്റ്റ് ചെയ്‌ത വ്യക്തി മുസ്ലിമല്ല, ഹിന്ദു മതസ്ഥനാണ്. ജയ്പൂരിലെ മാളവ്യ നഗറില്‍ നിന്നുള്ള സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ പേര് രാഹുല്‍ ഗുര്‍ജാര്‍ എന്നാണ്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




