സ്റ്റാലിന്‍റെ ബിനാമിയുടെ ഗോഡൗണില്‍ നടന്ന ഇഡി റെയ്ഡ് എന്ന് പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

രാഷ്ട്രീയം | Politics സാമൂഹികം

തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ അടുത്ത സുഹൃത്ത് റിതീഷ് ആകാശിന്‍റെ ഗോഡൗൺ ഇന്നലെ ഡൽഹിയിൽ നിന്നുള്ള ED സംഘം റെയ്ഡ് ചെയ്ത ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് നോട്ടെണ്ണുന്നതും തിട്ടപ്പെടുത്തി മാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ബിനാമിയുടെ പക്കല്‍ നിന്നും ഇഡി പിടികൂടിയ പണമാണ്  ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നമ്മുടെ മാദ്ധ്യമങ്ങൾ ഇത് കൊടുക്കില്ല.

കരുണാനിധിയുടെ കുടുംബം എന്ത് അഴിമതി കാണിച്ചാലും അതാണ് ബിജെപി വിരോധികളെ സംബന്ധിച്ച് “ജനാധിപത്യം”

തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ അടുത്ത സുഹൃത്ത് റിതീഷ് ആകാശിന്റെ ഗോഡൗൺ ഇന്നലെ ഡൽഹിയിൽ നിന്നുള്ള ED സംഘം റെയ്ഡ് ചെയ്തു. കരുണാനിധി കുടുംബത്തിന്റെ അനേകം ബിനാമികളിൽ ഒരാളാണ് ഉദയനിധിയുടെ ഈ ഫ്രണ്ട് എന്നാണ് കരുതുന്നത്”

FB postarchived link

എന്നാല്‍ എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ വീഡിയോ ആണിതെന്നും തമിഴ്നാടുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഇതേ വീഡിയോ 2023 ഏപ്രില്‍ മാസം പ്രചരിച്ചിരുന്നു. ഗുജറാത്തിലെ ആം ആദ്മി നേതാവ് ശേഖര്‍ അഗര്‍വാളിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ പണം എന്നായിരുന്നു അന്ന് പ്രചരണം. യഥാര്‍ത്ഥത്തില്‍ കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ നിന്നുള്ളതാണ്. 

പ്രചരണത്തെ കുറിച്ച് അന്ന് ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന നിരോധിച്ച സമയത്ത് ഇതേ വീഡിയോ  പി‌എഫ്‌ഐ  ഓഫീസില്‍ നടന്ന റെയിഡ് എന്ന പേരില്‍ പ്രചരിച്ചിരുന്നു. ഈ വ്യാജ പ്രചരണത്തിന് മുകളിലും ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

വൈറൽ വീഡിയോ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ്  എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2022 സെപ്തംബർ 10-ന് അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ ED നടത്തിയ റെയ്ഡിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളുടെ  30 സെക്കൻഡ് ടൈം സ്റ്റാമ്പിൽ ബംഗ്ലാ എഴുത്തുള്ള ഒരു പ്ലാസ്റ്റിക് ബാഗ് കാണാം. ആളുകൾ ബംഗ്ലാ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇ‌ഡി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയില്‍ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, അവിടെ കണ്ടെടുത്ത തുക കണക്കാക്കാൻ ED ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ കൊണ്ടുവന്നതായി 2022 സെപ്റ്റംബർ 11 ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. 

archived link

ആമിർ ഖാൻ എന്ന ബിസിനസുകാരന്‍ ‘ഇ-നഗ്ഗറ്റ്‌സ്’ എന്ന മൊബൈൽ ഗെയിമിംഗ് ആപ്പുപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടി എന്നാണ് കേസ്.

2022 സെപ്റ്റംബർ 11 ന് എന്‍‌ഡി‌ടി‌വി റിപ്പോർട്ട് അനുസരിച്ച്, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിൽ താമസിക്കുന്ന അമീർ ഖാന്‍റെ വീട്ടിൽ ED റെയ്ഡ് നടത്തി. ഇ-നഗറ്റ്‌സ് എന്ന വ്യാജ മൊബൈൽ ഗെയിം കമ്പനിയുമായി ആമിർ ഖാൻ ബന്ധപ്പെട്ടിരുന്നു. 2021 ലാണ് ഈ വ്യാജ കമ്പനിയെക്കുറിച്ച് ആദ്യമായി പോലീസിൽ റിപ്പോർട്ട് ചെയ്തത്. ഈ ആപ്പുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ വീടുകളിലും റെയ്ഡ് നടത്തി 17 കോടി 32 ലക്ഷം രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണത്തിൽ 2000, 500, 2000 രൂപാ നോട്ടുകൾ ഉണ്ടായിരുന്നു.

archived link

ബന്ധപ്പെട്ട കേസിൽ കൊൽക്കത്തയിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് ED യുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ട്വീറ്റ് നല്കിയിട്ടുണ്ട്.

2025 മെയ് മാസത്തിൽ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ അടുത്ത സഹായികളും സാധ്യതയുള്ള “ബിനാമി”കളും (ഷാഡോ ഉടമകൾ) ആണെന്ന് കരുതപ്പെടുന്ന വ്യക്തികളെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (ഇഡി) തമിഴ്‌നാട്ടിൽ രതീഷ് വേലു, ആകാശ് ഭാസ്കരൻ എന്നീ വ്യക്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു റെയ്ഡുകൾ നടത്തിയെന്ന്  മാധ്യമ വാര്‍ത്തകളുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനുമായി (TASMAC) ബന്ധപ്പെട്ട ഏകദേശം 1,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റെയ്ഡുകൾ. എന്നാല്‍ വൈറല്‍ വീഡിയോ ദൃശ്യങ്ങള്‍ 2022 ലേതാണ്. 

നിഗമനം 

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍റെ ബിമാമിയുടെ വീട്ടില്‍ നടന്ന ഇഡി റെയ്ഡ് എന്ന് പ്രചരിപ്പിക്കുന്നത്  2022-ൽ കൊൽക്കത്തയിൽ വ്യവസായിയുടെ വീട്ടില്‍ നടന്ന റെയിഡിന് തമിഴ്നാടുമായോ മുഖ്യമന്ത്രി സ്റ്റാലിന്‍റെ കുടുംബവുമായോ  ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: സ്റ്റാലിന്‍റെ ബിനാമിയുടെ ഗോഡൗണില്‍ നടന്ന ഇഡി റെയ്ഡ് എന്ന് പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

Written By: Vasuki S

Result: Misleading