
കേരള സ്റ്റോറി എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി ലൈംഗിക അടിമകളാക്കി പാര്‍പ്പിച്ച ഇന്ത്യന്‍ യുവതികളെ യുഎസ് സൈന്യം രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് ചങ്ങലയിൽ ബന്ധിച്ച ഏതാനും സ്ത്രീകളെ സൈനിക ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ലൈംഗിക അടിമകളായി പാർപ്പിച്ച 38 ഇന്ത്യൻ സ്ത്രീകളെ ഐസിസ് ടെന്റുകളിൽ നിന്ന് യുഎൻ (യുണൈറ്റഡ് നേഷൻസ്) സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “യുഎൻ സൈന്യം ഐസിസ് താവളത്തിലേക്ക് ഇരച്ചുകയറിയതിൽ ഇന്ത്യയിൽ നിന്ന് ലൈംഗികതയ്ക്ക് അടിമകളാക്കിയ 38 പെൺകുട്ടികളെ UN സൈന്യം രക്ഷപ്പെടുത്തി. പെൺകുട്ടികളെ ചങ്ങലയിൽ ബന്ധിച്ച രീതി ഇഷ്ടാനുസരണം ഉപയോഗിക്കുന്നരീതിയിൽ,
*ദി കേരള സ്റ്റോറി* ശുദ്ധമായ കെട്ടുകഥയാണെന്ന് അവകാശപ്പെടുന്നവർക്ക്, ഇത് ശുദ്ധമായ വസ്തുതയാണന്നതിൻ്റെ തെളിവാണ്!☝️ വന്ദേമാതരം”
അതായത് മുസ്ലിം തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെട്ട ഇന്ത്യന്‍ യുവതികളുടെ യഥാര്‍ത്ഥ കഥകളാണ് ‘കേരള സ്റ്റോറി’ എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.
വസ്തുത ഇതാണ്
ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോള്‍ ANF ന്യൂസ് എന്ന വെബ്സൈറ്റിൽ 2022 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. അതിൽ വൈറൽ വീഡിയോയ്ക്ക് സമാനമായ ദൃശ്യങ്ങളുണ്ട്.

അൽ-ഹോൾ ക്യാമ്പിലെ ഒരു കൂടാരത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നാല് സ്ത്രീകളെ രക്ഷിക്കുന്ന വീഡിയോ വൈപിജെ അപ്ലോഡ് ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഭീകരാക്രമണങ്ങൾക്കെതിരെ ആരംഭിച്ച “മനുഷ്യത്വ സുരക്ഷാ ഓപ്പറേഷന്റെ” രണ്ടാം ഘട്ടത്തിലെ ദൃശ്യങ്ങളാണിത്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്ഡിഎഫ്) യൂണിറ്റുകളും അസായിഷ് കമാൻഡും വൈപിജിയും ചേർന്നാണ് ഓപ്പറേഷന് ഏകോപിപ്പിച്ചത്.
കൂടുതൽ തിരഞ്ഞപ്പോൾ, ഞങ്ങൾ എസ്ഡിഎഫ് പ്രസ്സ് എന്ന യുട്യൂബ് ചാനലിൽ സമാന വീഡിയോ കണ്ടെത്തി. 2022 സെപ്റ്റംബർ ആറിനാണ് ഇത് അപ്ലോഡ് ചെയ്തത്. വീഡിയോയിൽ കാണുന്ന ചുവന്ന ലോഗോ വൈറലായ വീഡിയോയിലും കാണാം. ചാനൽ തലക്കെട്ടിൽ എഴുതിയ വാചകങ്ങളുടെ പരിഭാഷ അൽ-ഹോൾ ക്യാമ്പിൽ ബന്ദികളാക്കിയ നാല് സ്ത്രീകളെ മോചിപ്പിക്കുന്ന YPJ വീഡിയോ എന്നാണ്.
‘കുർദിഷ് പ്രോജക്ടിൽ’ പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച്, കുർദിസ്ഥാനിലെ സ്ത്രീ സംരക്ഷണത്തിന്റെ ഒരു യൂണിറ്റാണ് YPJ. ഐഎസിൽ നിന്ന് തുർക്കി-സിറിയ അതിർത്തിയിലെ കൊബാനിയുടെ നിയന്ത്രണം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ച കുർദിസ്ഥാൻ മേഖലയിലെ സായുധ സേനയുടെ വനിതാ ബ്രിഗേഡാണ് ദൃശ്യങ്ങളിലുള്ളത്.

വടക്കൻ സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പാണ് അൽ-ഹോൾ. 1991-ലാണ് ക്യാമ്പ് സ്ഥാപിതമായത്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഇറാഖ്-സിറിയ അതിർത്തിയിൽ ഇത് വീണ്ടും തുറന്നു. യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ആണ് ക്യാമ്പ് പ്രധാനമായും നിയന്ത്രിക്കുന്നത്. ക്യാമ്പിലെ ജനസംഖ്യയിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
2022 സെപ്റ്റംബർ 5-ന് YPJ പോസ്റ്റു ചെയ്ത ഒരു ട്വിറ്റർ ത്രെഡ് ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ ഇതേ ഹൃസ്വ വീഡിയോ നല്‍കിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയ സ്ത്രീകൾ വടക്കൻ ഇറാഖ്, തെക്കുകിഴക്കൻ തുർക്കി, വടക്കൻ സിറിയ, കോക്കസസ് മേഖല, ഇറാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രാഥമികമായി കാണപ്പെടുന്ന കുർദിഷ് മത ന്യൂനപക്ഷമായ യസീദി സമുദായത്തിൽ പെട്ടവരാണെന്ന് ത്രെഡിലെ നാലാമത്തെ ട്വീറ്റിൽ പരാമർശിക്കുന്നു. ചെങ്കൽ ടൗൺ സ്വദേശികളായ ഇവരെ ചെറുപ്പത്തിൽ തന്നെ തട്ടിക്കൊണ്ടുപോയതാണ്. വീഡിയോ 2022 മുതലുള്ളതാണ്, അൽ-ഹോൾ ക്യാമ്പിൽ നിന്ന് YPJ സേന രക്ഷപ്പെടുത്തിയ സ്ത്രീകൾ ഇന്ത്യക്കാരല്ല, യസീദികളായിരുന്നു.
നിഗമനം
വൈറൽ വീഡിയോയ്ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണെന്ന് ഫാക്റ്റ് ക്രെസെൻഡോ കണ്ടെത്തി. സിറിയയിലെ ഐസിസ് ക്യാമ്പിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തുന്നത് യെസീദി സ്ത്രീകളെയാണ്. ഇന്ത്യൻ സ്ത്രീകളെയല്ല. ഇന്ത്യക്കാരായ സ്ത്രീകള്‍ ആരെങ്കിലും അടിമ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായി വാര്‍ത്തകളില്ല. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ വിമൻസ് പ്രൊട്ടക്ഷൻ യൂണിറ്റാണ് സ്ത്രീകളെ (വൈപിജെ) രക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ 2022 സെപ്തംബർ മുതലുള്ളതാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഐസിസ് ക്യാമ്പിൽ നിന്ന് ഇന്ത്യൻ സ്ത്രീകളെ രക്ഷപ്പെടുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് യെസീദി സ്ത്രീകളെ രക്ഷപ്പെടുത്തുന്ന പഴയ വീഡിയോ
Fact Check By: Vasuki SResult: False
