
സിപിഐഎം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജ്, ആർ എസ് എസ് പ്രവർത്തകനും ഹിന്ദു സേവ കേന്ദ്രത്തിന്‍റെ സ്ഥാപകനുമായ പ്രതീഷ് വിശ്വനാഥുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയുമായി ദേശാഭിമാനി ഓണ്‍ലൈന്‍ പതിപ്പിന്‍റെ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
“പ്രതീഷ് വിശ്വനാഥ് എന്നെ കാണാൻ വന്നത് സൗഹൃദത്തിന്‍റെ പേരിൽ. അത് വിവാദമാക്കേണ്ട കാര്യമില്ല.”- എം. സ്വരാജ് എന്ന വാചകങ്ങളും എം.സ്വരാജിന്റെയും പ്രതീഷ് വിശ്വനാഥിന്‍റെയും ചിത്രങ്ങളും ദേശാഭിമാനിയുടെ പേരും ലോഗോയും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡില്‍ കാണാം.
എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജ ന്യൂസ് കാര്‍ഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന കാർഡിൽ ദേശാഭിമാനിയുടെ ലോഗോയും 23 ഏപ്രിൽ എന്ന തിയതിയും കാണാം. കൂടുതല്‍ വ്യക്തതയ്ക്കായി ദേശാഭിമാനിയുടെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളും ഓണ്‍ലൈന്‍ പതിപ്പും പരിശോധിച്ചു. എന്നാൽ ദേശാഭിമാനി ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല.
തനിക്കെതിരെ വ്യാജ പ്രചാരണമാണ് ദേശാഭിമാനി വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമാക്കി സ്വരാജ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോസ്റ്റിൽ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനിയുടെ റെസിഡന്‍റ് എഡിറ്റർ കൂടിയായ എം. സ്വരാജിനെതിരെ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്ന് വ്യക്തമാക്കി ഏപ്രിൽ 24ന് ദേശാഭിമാനി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നിഗമനം
പ്രതീഷ് വിശ്വനാഥ് തന്നെ കാണാൻ വന്നത് സൗഹൃദത്തിന്‍റെ പേരിൽ എന്ന് എം. സ്വരാജ് പറഞ്ഞതായി ദേശാഭിമാനി വാര്‍ത്ത നല്‍കി എന്ന് പ്രചരിപ്പിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണ്. എം.സ്വരാജും ദേശാഭിമാനി ന്യൂസ് ഡെസ്ക്കും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




