
കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് അനുഭാവികളായ ചെറിയ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പച്ച നിറത്തില്‍ ജേഴ്സി ധരിച്ച ഒരു സംഘം ആണ്‍കുട്ടികള്‍ ഒരു വാഹനത്തില്‍നിന്ന് അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുസ്ലിം ലീഗ് അനുഭാവികളായ കുട്ടികളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വളന്ന് വരുന്ന ലീഗ് വിത്ത്കൾ…”
എന്നാല്‍ ദൃശ്യങ്ങള്‍ക്ക് മുസ്ലിം ലീഗുമായോ കേരളവുമായി തന്നെയോ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ സൂക്ഷ്മമായി നോക്കിയപ്പോള്‍ കുട്ടികളുടെ ടീഷര്‍ട്ടിലെ ലോഗോ ശ്രദ്ധയില്‍പെട്ടു. ലോഗോ മുസ്ലിം ലീഗുമായി ബന്ധപ്പെട്ടതല്ല. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ യുട്യൂബില്‍ 2026 ഏപ്രില്‍ 22 ന് പങ്കുവച്ച സമാന ദൃശ്യങ്ങള്‍ ലഭിച്ചു.
ദൃശ്യങ്ങളില്‍ റോയല്‍ ഗ്രീന്‍സ്, ദിവ്യ ശങ്കര്‍ എന്നീ ഹാഷ്ടാഗുകള്‍ കാണാം. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഇവ ഒഡീഷയിലെ രണ്ട് മ്യൂസിക് ബാന്‍ഡുകളാണെന്നും ഇവയുടെ ഡിജെ സംഗീത മത്സര പരിപാടിയിലെ ദൃശ്യങ്ങളാണിതെന്നും വ്യക്തമായി.

യൂട്യൂബില്‍ പങ്കിട്ട വീഡിയോയില്‍ മറ്റൊരു ആംഗിളിലെ ദൃശ്യങ്ങളാണുള്ളത്.
ബീഹാറിലെ കുട്ടികളുടേതെന്ന തരത്തില്‍ ഇതേ വീഡിയോ പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വ്യാജ പ്രചാരണമാണ് ഇതെന്ന് മറ്റൊരു ട്വീറ്റിന് മറുപടിയായി ദി ബീഹാര്‍ ബ്രാന്‍ഡ് എന്ന എക്സ് പേജില്‍ 2026 ഏപ്രില്‍ 25ന് വിശദീകരണ കുറിപ്പ് നല്‍കിയത് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒഡീഷയില്‍ നിന്നുള്ളതാണെന്ന് കുറിപ്പിലുണ്ട്.

സംഭവത്തെ കുറിച്ച് ചില ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ നല്കിയ റിപ്പോര്‍ട്ടുകളുണ്ട്. ഒഡിഷയില്‍ ഡിജെ സംഗീത മത്സര പരിപാടിയ്ക്കിടെ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് ഭാരത് 24×7 ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഗമനം
കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് അനുഭാവികളായ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒഡിഷയില്‍ ഡിജെ പരിപാടിക്കിടെ നടന്ന സംഭവത്തില്‍ നിന്നുള്ളതാണ്. കേരളവുമായോ മുസ്ലിം ലീഗുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




